ഇടുക്കി: ക്ഷാമം നേരിടുമ്പോഴും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്നു. ഇന്നലെ രാവിലെ 7ന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 69.3718 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്താകെ ഉപയോഗിച്ചത്. ഇതില്‍ 43.7429 ദശലക്ഷം കേന്ദ്രപൂളില്‍ നിന്ന് എത്തിച്ചപ്പോള്‍ ആഭ്യന്തര ഉല്‍പ്പാദനം 25.6289 ആയിരുന്നു. കഴിഞ്ഞ ആഴ്ച വരെ 65 ദശലക്ഷം യൂണിറ്റായിരുന്ന ഉപഭോഗം മൂന്ന് ദിവസമായി കൂടിവരികയാണ്.
അതേസമയം മുന്‍വര്‍ഷം സെപ്തംബറിലെ സമാന ഉപഭോഗമാണ് ഇപ്പോള്‍ ഉള്ളതെന്നാണ് ജനറേഷന് വിഭാഗം ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. ഇന്നലെ പകല്‍ സമയങ്ങളിലെ ഉപഭോഗം 3410 മെഗാവാട്ടെത്തി. മുന്‍വര്‍ഷം ഇത് 3500 മെഗാവാട്ട് വരെ എത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ഇത് 2900 മെഗാവാട്ടായിരുന്നു. സംസ്ഥാനത്ത് മൊത്തം ഒരു സമയം ഉപയോഗിക്കുന്ന വൈദ്യുതിയാണ് മെഗാവാട്ട് കണക്കില്‍ പറയുന്നത്. ഉപഭോഗം കൂടിയ രാത്രി 7.15 മുതല്‍ 8.30 വരെ ഇത് 4700 മെഗാവാട്ട് വരെ ഉയരും.
രണ്ടാഴ്ചയിലധികമായി കേന്ദ്ര വിഹിതത്തിലുണ്ടായ കുറവും പ്രളയത്തില്‍ ജലവൈദ്യുത പദ്ധതികള്‍ക്കുണ്ടായ തകരാറും മൂലം 500 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. പുറമെ നിന്ന് വന്‍ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ആദ്യം പരിഹരിച്ചത്. പിന്നാലെ തമിഴ്നാട്ടില്‍ വൈദ്യുതി ക്ഷാമം ഉണ്ടാവുകയും ഇവര്‍ വന്‍വിലയ്ക്ക് കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങിയതും മൂലം സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ വലഞ്ഞിരുന്നു. ലേലം കൊള്ളുന്ന വൈദ്യുതി സംസ്ഥാനം നല്കുന്ന വിലയേക്കാള്‍ കൂട്ടി തമിഴ്നാട് പിടിച്ചതാണ് സംസ്ഥാനത്തെ കുഴക്കിയത്.
ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2388.88 അടിയിലെത്തി, 83.81 ശതമാനം. ജലനിരപ്പ് താഴ്ന്നതോടെ ഉത്പാദനം കുറക്കാനുള്ള നീക്കത്തിലാണ് ബോര്‍ഡ്. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മൂലമറ്റം പവര്‍ ഹൗസിലെ ഉത്പാദനം വ്യാഴാഴ്ച 10.637 ദശലക്ഷം യൂണിറ്റായി കുറച്ചു. പദ്ധതി പ്രദേശത്ത് മഴയില്ല.
കൂടംകുളത്ത് നിന്ന് വൈദ്യുതി എത്തി
സംസ്ഥാനത്തെ വൈദ്യുതിക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം നല്കി കൂടംകുളം, കുടുകി താപ വൈദ്യുത നിലയങ്ങളില്‍ നിന്നുള്ള കേന്ദ്രവിഹിതം എത്തിത്തുടങ്ങി. കൂടംകുളത്ത് നിന്ന് വ്യാഴാഴ്ച മുതല്‍ 88 മെഗാവാട്ടാണ് ലഭിച്ച് തുടങ്ങിയത്. ഇവിടെ നിന്ന് ആകെ 260 മെഗാവാട്ടാണ് ലഭിക്കേണ്ടത്. ബാക്കിയുള്ളത് രണ്ടാഴ്ചക്കുള്ളില്‍ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ. റഷ്യന്‍ സാങ്കേതിക വിദ്യയില്‍ പണി കഴിപ്പിച്ചിട്ടുള്ള കൂടംകുളത്ത് ആകെ 2000 മെഗാവാട്ടാണ് ഉത്പാദന ശേഷി. ഇതില്‍ 60 ശതമാനം തമിഴ്നാടിനാണ് നല്‍കുന്നത്.
കര്‍ണ്ണാടകയിലെ കുടുകി താപവൈദ്യുത നിലയത്തില്‍ നിന്ന് 69.8 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുന്നത്. ഇതില്‍ 36 മെഗാവാട്ട് 11 മുതല്‍ ലഭിച്ച് തുടങ്ങിയിരുന്നു. മൂന്ന് ജനറേറ്ററുള്ള ഇവിടെ നിലവില്‍ രണ്ടെണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. ആകെ ലഭിക്കേണ്ടത് 130 മെഗാവാട്ടാണ്. ബാക്കിയുള്ളത് വരും ദിവസം തന്നെ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: