പനാജി: പാന്‍ക്രിയാസ് സംബന്ധമായ അസുഖം അലട്ടുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ദല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. ഗോവയില്‍ നിന്ന് പ്രത്യേക വിമാനത്തിലായിരിക്കും പരീക്കറെ എയിംസിലേക്ക് മാറ്റുക.
ഏഴ് മാസത്തോളമായി അസുഖബാധിതനായ പരീക്കര്‍ ഒരാഴ്ച അമേരിക്കയില്‍ ചികിത്സ തേടിയിരുന്നു. ഈ മാസം ആറിനാണ് അദ്ദേഹം ചികിത്സയ്ക്ക് ശേഷം യുഎസില്‍ നിന്ന് മടങ്ങിയെത്തിയത്. തുടര്‍ന്ന് കാന്‍ഡോലിമിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചികിത്സയ്ക്കായി ദല്‍ഹിയിലേക്ക് പോകുന്ന പശ്ചാത്തലത്തില്‍ തല്ക്കാലം ചുമതല മറ്റൊരാള്‍ക്ക് കൈമാറും. അതിനുശേഷമാകും പരീക്കര്‍ സ്ഥാനമൊഴിയുന്നത്. ബിജെപി നേതാക്കളായ റാംലാല്‍, ബി.എല്‍. സന്തോഷ് എന്നിവര്‍ ഗോവയിലെത്തുന്നുണ്ട്. ചികിത്സയ്ക്കായി ആദ്യം അമേരിക്കയിലേക്ക് പോയപ്പോള്‍ തന്റെ അഭാവത്തില്‍ ഭരണനിര്‍വഹണത്തിനായി പ്രത്യേക ഉപദേശക സമിതിയെ പരീക്കര്‍ രൂപീകരിച്ചിരുന്നു.
സുദിന് ദവാലിക്കര്‍, ഫ്രാന്‍സിസ് ഡിസൂസ, വിജയ് സര്‍ദേശായ് എന്നിവരടങ്ങിയതായിരുന്നു സമിതി. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ആ സ്ഥാനം രാജിവച്ചാണ് ഗോവയിലെ ബിജെപി സര്‍ക്കാരിന്റെ നേതൃത്വം ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: