കൊച്ചി: ലൈംഗിക പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനം ഒഴിഞ്ഞു. തുടര്‍ന്ന് രൂപതയില്‍ അഡ്മിനിസ്ട്രേറ്റ് ഭരണം നില നിര്‍ത്തി. ഫാദര്‍ മാത്യു കൊക്കാണ്ടത്തിനാണ് ചുമതല. ഫാദര്‍ ജോസഫ് തെക്കുംപുറം, ഫാദര്‍ സുബിന് തെക്കേടത്ത് എന്നിവരും സമതിയില്‍ ഉണ്ടാകും. വൈദികര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ബിഷപ്പ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് സമരപ്പന്തലില്‍ ആഹ്ലാദപ്രകടനമാണ്. സമ്മര്‍ദ്ദം മൂലമാണ് ബിഷപ്പ് സ്ഥാനമൊഴിഞ്ഞതെന്നും ഇപ്പോഴും പൂര്‍ണമായ വിജയത്തില്‍ എത്തിയിട്ടില്ലെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. രൂപതയ്ക്ക് പുറത്തുപോകുമ്പോഴുള്ള താല്‍ക്കാലിക നടപടി മാത്രമാണിതെന്നാണ് ബിഷപ്പ് പറയുന്നത്.
അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ക്കായി കാത്തിരിക്കുന്നുവെന്നും എല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. ബുധനാഴ്ചയാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരാവേണ്ടത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഫ്രാങ്കോയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. സ്ഥിതിഗതികള്‍ ഗൗരവമായ സാഹചര്യത്തില്‍ വത്തിക്കാനും പ്രശ്നത്തില്‍ ഇടപെട്ടിരുന്നു.
ഇന്ത്യയിലെ സഭാ മേലധ്യക്ഷന്മാരില് നിന്നും വത്തിക്കാന്‍ വിവരങ്ങള്‍ തേടിയിരുന്നു. വത്തിക്കാന്റെ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നുവെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: