പെരിന്തല്‍മണ്ണ: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന ഉത്തരേന്ത്യന്‍ സംഘത്തിന്റെ ഏജന്റുമാരായ മൂന്ന് പെരിന്തല്‍മണ്ണ സ്വദേശികള്‍ പിടിയിലായി. മാനത്തുമംഗലം സ്വദേശികളായ സക്കീര്‍ ഹുസൈന്, അബ്ദുള്‍ ബാരിസ്, മുഹമ്മദ് ഹുസൈന് എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് കസ്റ്റഡിയിലെടുത്തത്.
വാഹനപരിശോധനക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. പോലീസ് പിന്തുടര്ന്ന് പിടികൂടി കാര്‍ പരിശോധിച്ചപ്പോള്‍ 48 എടിഎം കാര്‍ഡുകള്‍, ആറ് ബാങ്ക് പാസ് ബുക്ക്, മൂന്ന് ലക്ഷം രൂപ എന്നിവ കണ്ടെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലായത്.
മൂവരും ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണ്. ഇവരുടെ നിര്‍ദ്ദേശ പ്രകാരം ഉന്തരേന്ത്യന്‍ സംഘം പെരിന്തല്‍മണ്ണക്കാരായ മറ്റ് ആളുകളെ ഫോണില്‍ വിളിച്ച് വന്‍ തുക സമ്മാനം ലഭിച്ചതായി അറിയിക്കും. സര്‍വീസ് ചാര്‍ജ്ജായി ഒരു ലക്ഷം രൂപ പെരിന്തല്‍മണ്ണയിലുള്ള തങ്ങളുടെ ഏജന്റുമാരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാനും നിര്‍ദ്ദേശിക്കും. ആളുകളെ വിശ്വസിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുന്ന പണത്തിന്റെ നല്ലൊരു ശതമാനം ഇവര്‍ക്ക് കമ്മീഷനായി ലഭിക്കും. സംസ്ഥാനത്ത് ഉടനീളം ഇത്തരത്തിലുള്ള തട്ടിപ്പ് നടന്നതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: