ന്യൂദല്‍ഹി: ഇന്നുമുതല്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുവരെ, അദ്ദേഹത്തിന്റെ സ്വപ്നമായിരുന്ന ശുദ്ധ ഇന്ത്യയ്ക്ക് പുനരര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ജനങ്ങളെ ആഹ്വാനം ചെയ്തു. ‘സ്വച്ഛതാ ഹി സേവാ’ പ്രചാരണ പരിപാടിയുടെ വീഡിയോ കോണ്ഫ്രന്സിങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടി ഇതുവരെ നടന്ന സ്വച്ഛഭാരത് യജ്ഞത്തിന്റെ അവലോകനംകൂടിയായി.
അതിനു ശേഷം നടന്ന രാജ്യവ്യാപക ശുചീകരണ പരിപാടിയില്‍ ദല്‍ഹി പഹാഡ് ഗഞ്ചിലെ ബാബാ സാഹേബ് അംബേദ്കര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രധാനമന്ത്രി ശുചീകരണം നടത്തി.
കേരളത്തില്‍ വള്ളിക്കാവ് മാതാ അമൃതാനന്ദമയീ മഠത്തിലുള്പ്പെടെ 18 കേന്ദ്രങ്ങളമായി പ്രധാനമന്ത്രി സംവദിച്ചു. മാതാ അമൃതാനന്ദമയി ദേവി സ്വച്ഛഭാരത സംരംഭത്തെ അഭിനന്ദിച്ചു. ബെംഗളൂരുവില്‍ ശ്രീ ശ്രീ രവിശങ്കര്‍, അജ്മീര്‍ ദര്‍ഗയില്‍ മൊയിന്‍ സര്‍ക്കാര്‍, സറാര്‍ ചിത്സി, റെയില്‍വേ കര്‍മചാരികള്‍, ഗംഗാ സ്വച്ഛാഗ്രഹികള്‍ തുടങ്ങിയ സംഘങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു. ബാപ്പുവില്‍നിന്ന് ശുചിത്വ ഭാരതത്തിന്റെ സന്ദേശം മോദി പഠിച്ചു, മോദിയില്‍നിന്ന് ഞങ്ങള്‍ യുവാക്കള്‍ പഠിക്കുന്നുവെന്ന് ഗംഗാ സ്വച്ഛാഗ്രഹി സംഘം അഭിപ്രായപ്പെട്ടു.
റെയില്‍വേ സ്റ്റേഷനുകളുടെ വൃത്തി രാജ്യത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അടയാളവും നിയവാരവുമാണ് കാണിക്കുന്നതെന്നും ഇതിന് റെയില്‍വേ കര്മചാരികളും ഉദ്യോഗസ്ഥരും പ്രത്യേകം അഭിനന്ദമര്‍ഹിക്കുന്നുവെന്നും മോദി പറഞ്ഞു.
ശുചിത്വ ഭാരത യജ്ഞത്തില്‍ പങ്കാളികളായ എല്ലാ ജനങ്ങള്‍ക്കും പ്രത്യേകം നന്ദി പറഞ്ഞ പ്രധാനമന്ത്രി, എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ശുദ്ധമായ ഭാരതം എന്ന ഗാന്ധിജിയുടെ സ്വപ്നം സാക്ഷാല്ക്കരിക്കാമെന്നും അതിനായി പുനരര്പ്പിക്കാമെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: