കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതിയാക്കപ്പെട്ടെങ്കിലും കുറ്റവിമുക്തനായ ശാസ്ത്രജ്ഞന് നമ്പിനാരായണന്, നഷ്ടപരിഹാരത്തിന് അര്‍ഹതനേടുകയും ചെയ്തതോടെ അദ്ദേഹവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ച സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ചിലമാധ്യമങ്ങള്‍ അന്നത്തെ രാഷ്ട്രീയ സംഭവങ്ങളില്‍ പിടിച്ച് ന്യായാന്യായങ്ങള്‍ നിരത്തുമ്പോള്‍ സാമാന്യ ജനം ചര്‍ച്ചചെയ്യുന്നത് ഈ കൂടിക്കാഴ്ചയാണ്.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, 2013 ലായിരുന്നു കൂടിക്കാഴ്ച. ഫേസ്ബുക്കില്‍ കാളിയമ്പി എഴുതുന്നു: ”2013 സെപ്തംബറില്‍ മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളിന് കേരളത്തിലെത്തിയപ്പോഴാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി നമ്പിനാരായണനെ കാണാനാകുമോ എന്ന് ചോദിച്ച് അദ്ദേഹത്തെ അങ്ങോട്ട് വിളിയ്ക്കുന്നത്. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ കൂടിക്കണ്ടു. സിഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ഈ കള്ളക്കേസ് കെട്ടിച്ചമച്ചിരിയ്ക്കാനുള്ള സാദ്ധ്യതകളെപ്പറ്റി അദ്ദേഹം നമ്പിനാരായണനോട് സംസാരിച്ചു. സകലകോടതികളും കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടും നഷ്ടപരിഹാരം ലഭിയ്ക്കാതെ കേസുകള്‍ നടത്തുന്നതിനെപ്പറ്റി സംസാരിച്ചു.
ഈ കേസുകളില്‍ നമ്പിനാരായണനൊപ്പം നില്ക്കാന് തീരുമാനിച്ച ഒരേ ഒരാള്‍- ഇന്നദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്. ഈ കേസില്‍ തനിയ്ക്കെതിരേയും കൊടും കള്ളക്കേസ് ചമച്ചവരെ തെരുവില്‍ വലിച്ചിഴയ്ക്കാന്‍ പഴുതുകളുണ്ടായിട്ടും ഇന്നുവരെ അദ്ദേഹമത് ചെയ്തിട്ടില്ല. ചെയ്യണമായിരുന്നു എന്നാണ് ആത്മാര്‍ത്ഥമായി ഞാനുള്‍പ്പെടെ ആഗ്രഹിയ്ക്കുന്നത്. വൈരനിര്യാതനബുദ്ധി കുറച്ച് കുറവായതുകൊണ്ട് ഒരുപാട് ദോഷങ്ങള്‍ ഇന്നും അനുഭവിയ്ക്കുന്നുണ്ടദ്ദേഹം (മോദി).”
മോദിയുമായി കണ്ടശേഷം പുറത്തിറങ്ങിയ നമ്പി നാരായണന് പറഞ്ഞു,” ഞാനെന്റെ പരാതികളുമായി അലയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.
കേരളത്തില്‍ ഇക്കാലയളവില്‍ അഞ്ച് മുഖ്യമന്ത്രിമാരുണ്ടായി. ഒരാള്‍ക്ക് പോലും എന്നെ കാണണമെന്നോ കേള്‍ക്കണമെന്നോ തോന്നിയില്ല.
എന്നെക്കാണാനും കേള്‍ക്കാനും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി വന്നു. അദ്ദേഹം കാണിച്ച സ്നേഹം എന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കിയിരിക്കുന്നു.”
ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ (ഇന്ത്യാ ടുഡേ) നമ്പി നാരായണനുമായി ഇൗ വിഷയത്തില്‍ സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞു, എനിക്ക് രാഷ്ട്രീയമില്ല. നരേന്ദ്ര മോദിവന്നു, എന്നെ കണ്ടു. വേറേ ഒരു പാര്‍ട്ടിയും നേതാവും വന്നില്ല. ബിജെപിക്കാര്‍ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെങ്കില്‍ അതവരുടെ വിഷയം. അന്വേഷണ ഉദ്യോഗസ്ഥന് ആര്.ബി. ശ്രീകുമാറിനെതിരേ ആയുധമാക്കുന്നെങ്കില്‍ അതവരുടെ കാര്യം. എന്നെ സംബന്ധിച്ച് അതൊന്നും വിഷയമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: