ന്യൂദല്‍ഹി: 2ജി സ്പെക്ട്രം പുനര്‍ലേലത്തില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. ലേലം സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് കോടതി വിമര്‍ശിച്ചു. സര്‍ക്കാരിന് വേണ്ടി അണ്ടര്‍ സെക്രട്ടറി നല്കിയ സത്യവാങ്മൂലം സുപ്രീംകോടതി സ്വീകരിച്ചില്ല.
രണ്ട് ദിവസത്തിനകം വിഷയത്തില്‍ പുതിയ സത്യവാങ്മൂലം നല്കാന് ടെലികോം സെക്രട്ടറിക്ക് സുപ്രീംകോടതി നിര്‍ദേശം നല്കി. ലേലം റദ്ദാക്കിയ കമ്പനികളെ എന്തുകൊണ്ട് പുനര്‍ ലേലത്തില്‍ പങ്കെടുപ്പിച്ചില്ലെന്നും കോടതി ചോദിച്ചു.
1.76ലക്ഷം കോടി രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടം ഉണ്ടായെന്ന സി.എ.ജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 122 സ്പെക്ട്രം ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ലേലം ചെയ്യാതെ വിതരണം ചെയ്തതിലെ അപാകതകള്‍ ചുണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. ഇതേ തുടര്‍ന്ന് ലൈസന്‍സുകള്‍ ഉടന്‍ ലേലം ചെയ്യണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു.
എന്നാല്‍ ലേലം വളരെ വൈകിയാണ് നടന്നത്. കഴിഞ്ഞയാഴ്ച നടന്ന ലേലത്തിലൂടെ കേന്ദ്രസര്‍ക്കാരിന് 9,408 കോടി രൂപ മാത്രം വരുമാനമാണ് ലഭിച്ചത്. നിരവധി സ്പെക്ട്രം ബ്ലോക്കുകള്‍ ലേലത്തില്‍ പോയതുമില്ല. ഇതേത്തുടര്‍ന്ന് സി.എ.ജി റിപ്പോര്‍ട്ടിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: