കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തില്‍ പങ്കുചേരുന്നതായി സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ട്. സമരപ്പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരയുടെകൂടെ നില്‍ക്കുകയാണ് വേണ്ടത്. നീതിക്കുവേണ്ടി നിലവിളിക്കുന്നവരോട് കയര്‍ക്കാതിരിക്കുക. കത്തോലിക്കാ സഭയുടെ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇരയ്ക്ക് നീതി കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നീതിയ്ക്കും സത്യത്തിനും വേണ്ടിയാവണം സഭ നിലകൊള്ളേണ്ടത്. സമരം കത്തോലിക്കാ സഭയ്ക്ക് എതിരായല്ല എന്ന് മനസ്സിലാക്കണം. കന്യാസ്ത്രീകളുടെ നീതിക്ക് വേണ്ടിയുള്ള നിലവിളി മാര്‍പ്പാപ്പയും വത്തിക്കാനും കേള്‍ക്കണമെന്നും ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു.
കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തില്‍ എറണാകുളം- അങ്കമാലി അതിരൂപതയിലെയും മാര്‍ത്തോമ സഭയിലേയും പുരോഹിതര്‍ പിന്തുണയുമായെത്തി. സമരം എട്ട് ദിവസം പിന്നിടുമ്പോഴാണ് സുപ്രധാനമായ ഈ നീക്കം. കത്തോലിക്കാ സഭയെ ഒരു ശരീരമായി കണ്ടാല്‍ ആ ശരീരത്തില്‍ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയിട്ട് നാളുകളായെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സെക്രട്ടറിയായിരുന്ന ഫാദര്‍ ടോണി കല്ലൂക്കാരന് അഭിപ്രായപ്പെട്ടു.
അധാര്മ്മികതയെന്ന രോഗത്തിനാണ് സഭ അടിമപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക അതിക്രമവും സാമ്പത്തിക ക്രമക്കേടുമാണ് ആ രോഗങ്ങള്‍. അധികാരവും സമ്പത്തും തമ്മിലുള്ള അവിഹിതവേഴ്ചയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീകള്‍ ഭയപ്പെടരുതെന്നും നീതി ലഭിക്കുമെന്നും തൃപ്പൂണിത്തുറ പുതിയകാവ് പള്ളിവികാരി ഫാ. ജിമ്മി കക്കാട്ടുകര പറഞ്ഞു. കന്യാസ്ത്രീക്ക് അനുകൂലമായി സഭ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്ന മറ്റുള്ളവരുടെ ചോദ്യത്തിന് തന്റെ പക്കല്‍ ഉത്തരമില്ലെന്ന് ഫാ.ബെന്നി മാരാമ്പറമ്പില്‍ പറഞ്ഞു. ചില പുഴുക്കുത്തുകള്‍ സഭയ്ക്കുള്ളിലുണ്ട്. അവര്‍ക്കെതിരെ നടപടിയെടുക്കേണ്ട ശക്തരായ നേതാക്കളുടെ പരാജയമാണ് കാണുന്നത്. സഭയ്ക്ക് ധാര്‍മ്മിക ശക്തി നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ദുര്‍ബലരുടേയും ഇരയുടേയും പക്ഷത്ത് നില്ക്കുക എന്നതാണ് ധാര്‍മ്മികതയെന്നും ഇത് വ്യക്തിപരമായ നിലപാടുകൂടിയാണെന്നും സമരത്തില്‍ പങ്കെടുത്തുകൊണ്ട് ഫാ.ജോസ് കൈതക്കാട്ടില്‍ അഭിപ്രായപ്പെട്ടു. ഫാ.ജോസഫ് പാറയ്ക്കാട്ടില്, ഫാ. കുര്യന് കുരിശിങ്കല്‍, ഫാ. പോള്‍ ചിറ്റിലപ്പിള്ളി, ഫാ. രാജന് പുന്നയ്ക്കല്‍, ഫാ. വൈ.ടി .ദിനകരാജിന്റെ നേതൃത്വത്തില്‍ ഫാ. സജി തോമസ്, ഫാ. റെനി വര്‍ഗീസ്, ജെറിന് പാലത്തിങ്കല്‍ എന്നിവരും കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ഇന്നലെ സമരപ്പന്തലില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: