തിരുവനന്തപുരം: ചാരക്കേസിന് പിന്നില്‍ കോണ്‍ഗ്രസ്സിനുള്ളിലെ ചേരിപ്പോരിന്റെ കരങ്ങള്‍ ഉണ്ടെന്ന് കൂടുതല്‍ വ്യക്തമാകുമ്പോഴും നേട്ടം കൊയ്ത് സിപിഎം. അന്ന് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് എ വിഭാഗം എ.കെ.ആന്റണിയെ ആ സ്ഥാനത്ത് എത്തിച്ചു. അപ്പോള്‍ നിശ്ശബ്ദതയിലൂടെ സിപിഎം അധികാരം ഉറപ്പിക്കുകയായിരുന്നു.
തിരുവന്തപുരം ഡിസിപി ആയിരിക്കെ ഋഷിരാജ് സിംഗ് തനിക്ക് താമസിക്കാന്‍ വീട് അന്വേഷിച്ചതാണ് ചാരക്കേസിന്റെ തുടക്കം. വീട് അന്വേഷിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ എസ്.വി.വിജയനെ ചുമതലപ്പെടുത്തി. മാലിദ്വീപുകാര്‍ താമസം ആക്കിയതിനാല്‍ മെഡിക്കല്‍കോളേജ് പ്രദേശങ്ങളില്‍ വീട് വാടകയക്ക് ലഭിച്ചിരുന്നില്ല. മാലിദ്വീപുകാര്‍ എന്തിന് താമസിക്കുന്നു എന്ന് അന്വേഷിക്കാന്‍ എസ്.വി.വിജയന് നിര്‍ദ്ദേശം നല്കി. ഇതായിരുന്നു സംഭവത്തിന്റെ തുടക്കം.
തുടര്‍ന്ന് മാലിദ്വീപുകാരിയായ മറിയം റഷീദയുടെ ഇന്ത്യയിലെ നിയമപരമല്ലാത്ത താമസത്തെക്കുറിച്ച് എസ്.വി.വിജയന് എഴുതിക്കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. അന്വേഷണത്തിനിടയില്‍ മറിയം റഷീദയില്‍ നിന്നും ഒരു ഡയറി കണ്ടെടുത്തു. 1994 സപതംബര്‍ 17 മുതല്‍ ഒക്ടോബര്‍ 20 വരെ മറിയം റഷീദയും സുഹൃത്തായ ഫൗസിയ ഹസ്സനും തിരുവനന്തപുരത്തെ സാമ്രാട്ട് ഹോട്ടലില്‍ റൂം നമ്പര്‍ 205 ല്‍ താമസിച്ചിരുന്നെന്ന് കണ്ടെത്തി. ഈ സമയത്ത് വലിയമലയിലെ ഐഎസ്ആര്‍ഒയിലെ സീനിയര്‍ ഉദ്യോഗസ്ഥനായ ഡി.ശശികുമാറിന്റെ ഫോണിലേക്ക് ഹോട്ടല്‍ മുറിയില്‍ നിന്ന് കോളുകള്‍ പോയിരുന്നതായി കണ്ടെത്തി. ഇതോടെ ഐബിയും മറിയം റഷീദയെ ചോദ്യംചെയ്തു. തുടര്‍ന്നങ്ങോട്ട് കേസിന്റെ ഗതിമാറുകയായിരുന്നു.
ഈ അവസരം കോണ്‍ഗ്രസ്സ് എ വിഭാഗവും ഇടത് പക്ഷവും നന്നായി ഉപയോഗിച്ചു. നമ്പി നാരായണന്റെ സുഹൃത്തും അന്നത്തെ സൗത്ത്സോണ്‍ ഐജിയുമായിരുന്ന രമണ്‍ ശ്രീവാസ്തവയ്ക്ക് കേസില്‍ പങ്കുണ്ടെന്ന് എ ഗ്രൂപ്പ് തന്നെ പ്രചരിപ്പിച്ചു. മുഖ്യമന്ത്രി കെ. കരുണാകരന് രമണ്‍ ശ്രീവാസ്തവയെ നിയമസഭയില്‍ ന്യായീകരിച്ചതോടെ കോണ്‍ഗ്രസ്സിനുള്ളിലെ പ്രതിപക്ഷം കലാപക്കൊടി ഉയര്‍ത്തി.
ഹൈക്കോടതി പരാമര്‍ശം കൂടെയുണ്ടായതോടെ ആന്റണി വിഭാഗത്തിന്റെ കലാപം രൂക്ഷമായി. തങ്ങളുടെ ജോലി കോണ്‍ഗ്രസ്സിനുള്ളില്‍ നിന്ന് തന്നെ ആന്റണി ഗ്രൂപ്പ് വൃത്തിയായി ചെയ്യുമെന്ന് അറിയാമായിരുന്ന ഇടത്പക്ഷം മൗനം പാലിച്ചു. എ ഗ്രൂപ്പിന് പൂര്‍ണ പിന്തുണ നല്കി. അന്നത്തെ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ മകന് പ്രതാപ റാവുവിന് സംഭവവുമായി ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ വന്നു. ഈ അവസരം ശരിക്കും എ വിഭാഗം പ്രയോജനപ്പെടുത്തി. നരസിംഹറാവുവിനെ വരുതിയിലാക്കി. കരുണാകരനെക്കൊണ്ട് രാജിവയ്പിച്ചു. ഇത് പുറത്ത് കൊണ്ടുവരാതിരിക്കാന്‍ ഐബി ഡയറക്ടറുടെ നേതൃത്വത്തില്‍ കരുക്കള്‍ നീക്കി.
ഈ സമയമെല്ലാം പ്രതിപക്ഷമായിരുന്ന ഇടത് പക്ഷം കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പിനെ പരമാവധി പ്രോത്സാഹിപ്പിച്ചു. കെ.എം.മാണി ഉള്‍പ്പെടെയുള്ളവര്‍ കരുണാകരന് പിന്തുണ നല്കിയപ്പോള് മുസ്ലീം ലീഗിനെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കുമെന്ന് എല്‍ഡിഎഫ് വരുത്തിതീര്‍ത്തു. രാജിവച്ചില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന് മുസ്ലീലീഗ് നിലപാടും എടുത്തു. ഇതോടെ കരുണാകരന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പും ബദ്ധശത്രുക്കളായി. ഭരണം ആന്റണി വിഭാഗം പിടിച്ചെടുത്തു.
തെരെഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഇരുവിഭാഗങ്ങളും തമ്മില്‍ അടിച്ച് തോല്‍ക്കുമെന്ന് ഇടത്പക്ഷത്തിന് നന്നായി അറിയാമായിരുന്നു. അതിനായി ഇരുവിഭാഗങ്ങള്‍ക്കും സിപിഎം രഹസ്യ പിന്തുണ നല്കി. 1996 ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ചാരക്കേസ് തന്നെ മുഖ്യ പ്രചരണ ആയുധമാക്കിയി. ഇ.കെ.നായനാരുടെ നേതൃത്വത്തില്‍ ഇടത്പക്ഷം അധികാരം പിടിച്ചെടുത്തു. തങ്ങളെ അധികാരത്തില്‍ എത്തിക്കാന്‍ സഹായിച്ച കോണ്‍ഗ്രസ്സ് എ വിഭാഗത്തോടുള്ള നന്ദി സൂചകമായി ചാരക്കേസിലെ സത്യം പുറത്തുകൊണ്ടുവരാന്‍ ഇടത് സര്‍ക്കാരുകളും ശ്രമിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: