ചാരുംമൂട്: ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ പള്ളി അവകാശത്തിന്റെ പേരില്‍ തര്‍ക്കം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് 144 പ്രഖ്യാപിച്ചു.
കറ്റാനം കട്ടച്ചിറ വലിയപള്ളിയിലാണു സംഘര്‍ഷം. ഇന്നലെ രാവിലെ ഏഴിന് ഓര്‍ത്തഡോക്സ് സഭയിലെ വികാരിമാരും വിശ്വാസികളും പള്ളിയില്‍ പ്രവേശിക്കുന്നതിനുള്ള സുപ്രീം കോടതി ഉത്തരവുമായി എത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഈ സമയം പള്ളിക്കുള്ളില്‍ യാക്കോബായ വിശ്വാസികള്‍ ഉണ്ടായിരുന്നു.
സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ നിമിഷനേരം കൊണ്ട് കെ പി റോഡിലെ വാഹന ഗതാഗതം തടസപ്പെട്ടു. വന്‍പോലീസ് സംഘമെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. കെ പി റോഡുവഴിയുള്ള വാഹനഗതാഗതം മണിക്കൂറുകളോളമാണ് തടസ്സപ്പെട്ടത്. പള്ളിക്കുള്ളില്‍ കുടുങ്ങിയ സ്ത്രീകളും കുട്ടികളുമടക്കമുള്ള വിശ്വാസികളെ പോലീസ് പിന്വഴിയിലൂടെ രക്ഷപ്പെടുത്തി.
വര്‍ഷങ്ങളായി യാക്കോബായ വിഭാഗത്തിന്റെ കൈവശത്തിലാണു പള്ളി. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച കേസിലാണ് സുപ്രീം കോടതിയുടെ അനുകൂല വിധി വന്നത്. സ്ഥിതിഗതികള്‍ പഠിക്കാന്‍ പോലീസിന്റെ വിവിധ ഏജന്‍സികള്‍ സ്ഥലത്തു ക്യാമ്പുചെയ്യുന്നുണ്ട്. സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ഉയര്‍ന്ന പോലീസ് അധികാരികള്‍ താല്‍ക്കാലികമായി പള്ളി അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: