ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുടുങ്ങിയ കത്തോലിക്കാസഭ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഒടുവില്‍ ബിഷപ്പിന്റെ ചുമതലയൊഴിഞ്ഞു. ജലന്ധര്‍ രൂപതയിലെ വികാരി ജനറാള്‍ മോസിഞ്ഞോര്‍ മാത്യു കോക്കണ്ടത്തിനെയാണ് സഭാഭരണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
ഫാ. ജോസഫ് തേക്കുംകാട്ടില്‍, ഫാ. സുബിന് തെക്കേടത്ത് എന്നിവര്‍ കോക്കണ്ടത്തെ സഹായിക്കുമെന്നും ബിഷപ് സര്‍ക്കുലറില്‍ അറിയിച്ചു. കേസില്‍ ഈ മാസം 19ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ഫ്രാങ്കോയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. അന്ന് ചോദ്യം ചെയ്ത ശേഷം അറസ്റ്റുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് ബിഷപ് ചുമതല കൈമാറിയതെന്നാണ് സൂചന.
പ്രതിസന്ധി സമയത്ത് പിന്തുണ നല്‍കുകയും പ്രാര്‍ഥിക്കുകയും ചെയ്തവര്‍ക്ക് സര്‍ക്കുലറില്‍ നന്ദി രേഖപ്പെടുത്തിയിട്ടുമുണ്ട്. തുടര്‍ന്നും എനിക്കു വേണ്ടി പ്രാര്‍ഥിക്കണം. സത്യം പുറത്തുവരാനും ദൈവത്തിന്റെ ഇടപെടല്‍ വഴി മനംമാറ്റം ഉണ്ടാകാനും, എനിക്കെതിരെ തിരിഞ്ഞ ഇരയ്ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും വേണ്ടിയും പ്രാര്‍ഥിക്കണം. ഞാന്‍ സര്‍വതും ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പുറത്തുവരാന്‍ കാത്തിരിക്കുകയാണ്. വികാരിമാരുടെ മാസഭക്ഷണ അലവന്‍സും വാര്‍ഷിക യാത്രാബത്തയും കൂട്ടണമെന്നും സര്‍ക്കുലറില്‍ പറയുന്നു. കന്യാസ്ത്രീകളുടെ സമരവും നിത്യേന വര്‍ധിച്ചുവരുന്ന ജനവികാരവും കാരണം സമ്മര്‍ദമേറിയതോടെയാണ് മുളയ്ക്കല്‍ പടിയിറങ്ങിയതെന്നാണ് സൂചന.
അതിനിടെ സഭയ്ക്കുള്ളില്‍ പോലും എതിര്‍പ്പ് കനത്തതോടെ പിടിച്ചു നില്ക്കാന് കഴിയാതായ വത്തിക്കാന്‍ വിഷയത്തില്‍ ഉടന്‍ ഇടപെട്ടേക്കും. ബിഷപ്പിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീ കഴിഞ്ഞ ദിവസം വീണ്ടും വത്തിക്കാന്‍ പ്രതിനിധിക്ക് കത്തയച്ചിരുന്നു. മാര്‍പാപ്പ ബിഷപ്പിന്റെ രാജി ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വത്തിക്കാന്‍ ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: