ന്യൂദല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജസ്റ്റിസ് ഡി.കെ. ജയിന് സമിതി ആരംഭിക്കുന്ന അന്വേഷണത്തിന്റെ പരിധിയില്‍ ഗൂഢാലോചനയിലെ കോണ്‍ഗ്രസ് നേതാക്കളുടെ പങ്കും ഉള്‍പ്പെട്ടേക്കാം.
നമ്പി നാരായണനെ കേസില്‍ കുടുക്കിയ സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയന് എന്നിവരുടെ പങ്ക് അന്വേഷിക്കാനും ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി വ്യക്തമാക്കാനുമാണ് മുന്‍ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ്. ഡി.കെ. ജയിന് അധ്യക്ഷനായ സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ചാരക്കേസുമായി ബന്ധപ്പെട്ട് ദേശീയ-സംസ്ഥാന രാഷ്ട്രീയത്തില്‍ നടന്ന ഗൂഢാലോചനകള്‍ സ്വാഭാവികമായും ജയിന് സമിതിയുടെ അന്വേഷണ പരിധിയില്‍ വരും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ചെലുത്തിയ രാഷ്ട്രീയ സമ്മര്‍ദങ്ങളും പരിശോധിക്കും.
തെളിവുകളില്ലാതെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരായ നമ്പി നാരായണനെയും ഡോ. ശശികുമാറിനെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ രാഷ്ട്രീയ സമ്മര്ദമുണ്ടായിട്ടുണ്ടോയെന്ന് സമിതിക്ക് അന്വേഷിക്കാനാവും. അന്വേഷണ ഉദ്യോഗസ്ഥരായ മൂന്നുപേരെയും സമിതി വിളിച്ചുവരുത്തി മൊഴിയെടുക്കും. ബാഹ്യസമ്മര്‍ദങ്ങള്‍ സംബന്ധിച്ച പരാമര്‍ശങ്ങള്‍ മൊഴികളില്‍ വന്നാല്‍ അതും സമിതി റിപ്പോര്‍ട്ടില്‍ ചേര്‍ക്കും.
രാജ്യത്തിന്റെ ബഹിരാകാശരംഗത്തെ കുതിപ്പ് തടയാന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ അറിവോടെ നടന്ന ഗൂഢാലോചനയാണ് ഐഎസ്ആര്‍ഒ ചാരക്കേസെന്ന ആക്ഷേപം ശക്തമാണ്. ബ്രയാന്‍ ഹാരിയുടെ റഷ്യ ഇന്‍ സ്പേസ്; ദ ഫെയില്‍ഡ് ഫ്രണ്ടിയര്‍ എന്ന ബുക്കില്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുമുണ്ട്.
1993ലെ പിസ്എല്വിയുടെ ആദ്യ റോക്കറ്റ് പരീക്ഷണം പരാജയപ്പെട്ടിരുന്നു. എന്നാല്‍ 1994ല്‍ രണ്ടാമത്തെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ചാരക്കേസ് ഉണ്ടായത്. പിഎസ്എല്‍വി പ്രോജക്ട് ഡയറക്ടറായിരുന്ന നമ്പി നാരായണനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ശശികുമാറിനെയും അറസ്റ്റ് ചെയ്യുന്നതിലൂടെ പിഎസ്എല്‍വിയുടെ മുന്നോട്ടുള്ള പ്രയാണമാണ് തടയപ്പെട്ടത്. ക്രയോജനിക് സാങ്കേതിക വിദ്യയിലേക്ക് മുന്നേറിക്കൊണ്ടിരുന്ന ഇന്ത്യന്‍ ബഹിരാകാശ സ്വപ്നങ്ങളെ അപ്പാടെ തകര്‍ത്തെറിയുകയായിരുന്നു ഐഎസ്ആര്‍ഒ ചാരക്കേസ്.
തുറന്ന മനസ്സോടെ അന്വേഷണം ഏറ്റെടുക്കുന്നതായും അന്വേഷണ പരിധിയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം എന്നതടക്കമുള്ള വിഷയങ്ങള്‍ വിധി പകര്‍പ്പ് ലഭിച്ച ശേഷം തീരുമാനിക്കുമെന്നുമാണ് ജസ്റ്റിസ് ഡി.കെ. ജയിന് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: