കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുടുങ്ങിയ കത്തോലിക്കാസഭ ജലന്ധര്‍ ബിഷപ് ഫ്രോങ്കോ മുളയ്ക്കല്‍ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. ബിഷപ് 19ന് കേരളത്തിലെത്തുമെന്ന് ജലന്ധര്‍ പോലീസ് അന്വേഷണ സംഘത്തെ അറിയിച്ചു. അന്വേഷണ സംഘം രണ്ട് ദിവസത്തിനകം യോഗം ചേര്‍ന്ന് ചോദ്യാവലിയുടെ അന്തിമരൂപം തയ്യാറാക്കും. കന്യാസ്ത്രീ അട്ടപ്പാടി ധ്യാനകേന്ദ്രത്തില്‍ എത്തിയിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു.
അതേസമയം, കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയശേഷം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ആലോചിക്കുന്നുവെന്നാണ് സൂചന. ബിഷപ്പുമായി ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ കൊച്ചിയിലെയും ജലന്ധറിലെയും അഭിഭാഷകരുമായി കൂടിയാലോചന നടത്തി. മുന്‍കൂര്‍ ജാമ്യം തേടാതെ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുന്നത് അപകടമാണെന്നാണ് ബിഷപ്പിന് കിട്ടിയ നിയമോപദേശം.
വരുന്ന ബുധനാഴ്ച ചോദ്യം ചെയ്യലിനായി വൈക്കം ഡിവൈ എസ് പി ഓഫീസില്‍ ഹാജരാകാനാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് നല്‍കിയത്. പറഞ്ഞ സമയത്തുതന്നെ ഹാജരാകുമെന്നും തന്നെ അറസ്റ്റു ചെയ്യില്ലെന്നുമായിരുന്നു അടുപ്പക്കാരോട് ബിഷപ് പറഞ്ഞിരുന്നത്. എന്നാല്‍ ബിഷപ്പുമായും ജലന്ധര്‍ രൂപതുമായും ബന്ധപ്പെട്ട ചിലരാണ് കൊച്ചിയിലെയും ജലന്ധറിലെയും മുതിര്‍ന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയത്.
ഇപ്പോഴത്തെ നിലയില്‍ ചോദ്യം ചെയ്യലിനായെത്തുന്ന ബിഷപ്പിനെ അറസ്റ്റുചെയ്യാതെ വിട്ടയച്ചാല്‍ അത് പോലീസിനും സര്‍ക്കാരിനും സമ്മര്‍ദ്ദമുണ്ടാക്കും. പ്രത്യേകിച്ചും ഹൈക്കോടതിക്കുമുന്നില്‍ കന്യാസ്ത്രീകള്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ മുന്‍കൂട്ടി കാണണമെന്നാണ് അഭിഭാഷകര്‍ നല്കിയ നിയമോപദേശം. മൂന്ന് പോംവഴികളാണ് ഇതിനായി നിര്‍ദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുക എന്നതാണ് ആദ്യത്തെ വഴി. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്ക്കുമ്പോള് അറസ്റ്റുചെയ്യാന്‍ നിയമതടസമില്ലെങ്കിലും പോലീസ് ഒന്നു മടിക്കും.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകും വരെ അറസ്റ്റുപാടില്ലെന്ന് കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവോ വാക്കാല്‍ പരാമര്‍ശമോ നേടിയെടുക്കുക. അതിനുശേഷം ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകുക എന്നതാണ് രണ്ടാമത്തെ സാധ്യത. മുന്‍കൂര്‍ ജാമ്യാപേക്ഷിയില്‍ തീരുമാനമാശേഷം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ഇപ്പോഴത്തെ നോട്ടീസിന് മറുപടി നല്‍കുക എന്നതാണ് മൂന്നാമത്തെ പോംവഴി.. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നാല്‍ അത് കൂടുതല്‍ സംശയങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ഇടനല്‍കുമെന്നും കരുതുന്നു. അതുകൊണ്ടുതന്നെ കരുതലോടെയാണ് ബിഷപ്പിന്റെ നീക്കങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: