ആലപ്പുഴ: കെ.മുരളീധരന്റെ രാഷ്ട്രീയ പ്രവേശനത്തിന് വഴിയൊരുക്കി സേവാദള്‍ സംസ്ഥാന ചെയര്മാന് സ്ഥാനം ഒഴിഞ്ഞ കോണ്‍ഗ്രസ് നേതാവ് സി.വി.വിജയന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ആയിരം വീട് പദ്ധതിയിലെങ്കിലും ഉള്‍പ്പെടുത്തി നല്‍കുമെന്ന പ്രതീക്ഷയിലാണ് വിജയെനെ സ്നേഹിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍.
തീപ്പൊരി പ്രാസംഗികനും സേവാദള്‍ സംസ്ഥാന ചെയര്‍മാനുമായിരുന്ന സി.വി.വിജയന് 2015ലാണ് മരിച്ചത്. അന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം.സുധീരന് വിജയന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും നല്‍കിയിട്ടില്ല. വീട് യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹത്തിന്റെ കുടുംബം പല നേതാക്കളെയും പലവട്ടം കണ്ട് നിവേദനം നല്‍കിയതാണ്. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. വാഗ്ദാനങ്ങള്‍ നല്കിയവര് പിന്നീട് കണ്ടില്ലെന്ന് നടിച്ചു, ചിലര്‍ ഒഴിഞ്ഞുമാറി. പ്രളയബാധിതര്‍ക്ക് ആയിരം വീടുകള്‍ പണിതുനല്‍കുമെന്ന് വാഗ്ദാനം ചെയ്ത നേതാക്കള്‍ അതില്‍ ഒരു വീട് ഈ കുടുംബത്തിന് നല്‍കുമെന്ന പ്രതീക്ഷയിലാണ് അവരിപ്പോള്‍.
തന്റെ യൗവ്വനം മുഴുവന്‍ പാര്‍ട്ടിക്കായി ഹോമിച്ച വിജയന് അവസാനം ജീവിതം കഴിച്ചുകൂട്ടിയത് വളരെ വിഷമിച്ചായിരുന്നു. എങ്കിലും തന്റെ വിഷമങ്ങളില്‍ ആരോടും പരിഭവമില്ലാതെ ആരെയും ശല്യപ്പെടുത്താതെയാണ് വിജയനും കുടുംബവും കഴിഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വിജയന് രാജീവ്ഗാന്ധിയുമായി നല്ല സൗഹൃദത്തിലായിരുന്നു. കെ.മുരളീധരന്റെ രാഷ്ട്രീയ പ്രവേശനത്തിനായി സേവാദള്‍ ചെയര്മാന് സ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നു അദ്ദേഹം. ഏത് വലിയ നേതാവാണെങ്കിലും മുഖത്ത് നോക്കി അഭിപ്രായങ്ങള്‍ പറയുന്ന വിജയന് പാര്‍ട്ടിയില്‍ പലരുടെയും കണ്ണിലെ കരടായിരുന്നു,
2015ല്‍ വി.എം.സുധീരന്റെ വാഗദാനത്തെ തുടര്‍ന്ന് വീട് പാര്‍ട്ടി നിര്‍മ്മിച്ച് നല്‍കുമെന്ന പ്രതീക്ഷയില്‍ അഞ്ചു സെന്റ് സ്ഥലം വിജയന്റെ ഭാര്യ സുമംഗലയുടെ പേരില്‍ സഹോദരന് എഴുതിക്കൊടുത്തു. രേഖകളും, പ്ലാനും കെപിസിസി, ഡിസിസി ഭാരവാഹികള്‍ക്ക് നല്കി. അന്നുമുതലുള്ള കാത്തിരിപ്പാണ് വീടിനായി. വിജയന്റെ പുസ്തകശേഖരത്തിന്റെ വലിയൊരു ഭാഗം വിജയന് മരിക്കുന്നതിന് മുമ്പുതന്നെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് കൈമാറിയിരുന്നു. 900 പുസ്തകങ്ങള്‍ ശിവഗിരി മഠത്തിനും നല്കി.
സ്വന്തം ശരീരം പോലും മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടണമെന്ന വിജയന്റെ ആഗ്രഹത്തെ തൂടര്‍ന്ന് മൃതദേഹം പഠനത്തിനായി അമൃത ആശുപത്രിക്ക് കൈമാറുകയായിരുന്നു. 2008ല്‍ വിജയന് ഉപജീവനത്തിനായി തുടങ്ങിയ അക്ഷയയിലെ വരുമാനമാണ് അറുപത്തിയാറുകാരിയായ സുമംഗലയുടെ ഏക വരുമാനമാര്‍ഗം. ‘ചേട്ടന് തുടങ്ങിയതാണ്, എന്റെ മരണം വരെ നടത്തിക്കൊണ്ടു പോകണമെന്നാണ് ആഗ്രഹം’- സുമംഗല പറയുന്നു. വീടിനായി ഇനി ഒരു നേതാവിന്റെ പിന്നാലെയും നടക്കാന്‍ താനില്ലെന്ന് അവര്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും നന്ദികേടിന്റെയും ‘രക്തസാക്ഷി’യായ വിജയനെ പഴയതലമുറയിലെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടെങ്കിലും പുതുതലമുറക്ക് ഈ പേര് അന്യമാണ്.
ആര്.അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: