ഇടുക്കി: മഹാപ്രളയത്തില്‍ നിറഞ്ഞൊഴുകിയ പെരിങ്ങല്‍കുത്ത് ഡാമിന്റെ ഉയരം കൂട്ടുന്ന കാര്യം പരിശോധിക്കണമെന്ന കേന്ദ്ര ജലകമ്മീഷന് റിപ്പോര്‍ട്ട് പ്രാവര്‍ത്തികമാകില്ലെന്ന് വിദഗ്ധര്‍. റോഡ് മുങ്ങിപ്പോകുന്നതും മറ്റിടങ്ങളില്‍ വെള്ളം കയറുന്നതും ഇതിന് തടസമാകും. അതിരപ്പിള്ളിക്ക് സമീപം ചാലക്കുടി പുഴയില്‍ 1957ല്‍ കമ്മീഷന് ചെയ്ത അണക്കെട്ടാണ് പാരിങ്ങല്കുത്ത്. 1949ല്‍ കൊച്ചി രാജാവിന്റെ കാലത്ത് നിര്‍മാണം ആരംഭിച്ച പദ്ധതി ചാലക്കുടി പുഴയിലെ ആദ്യ ജലവൈദ്യുത പദ്ധതി കൂടിയാണ്.
ആദ്യകാല പദ്ധതിയായതിനാല്‍ ഇതിന് ഒരുപാട് പോരായ്മകള്‍ ഉണ്ടായിരുന്നു. 423.976 മീറ്റര്‍ ആണ് പരമാവധി സംഭരണ ശേഷി. 32 മെഗാവാട്ടാണ് സ്ഥാപിതശേഷി. എങ്കിലും പിന്നീട് ഇടത് കനാല്‍ പദ്ധതി പ്രകാരം 16 മെഗാവാട്ട് കൂടി ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ആകെയുള്ളത് അഞ്ച് ജനറേറ്ററുകള്‍. പ്രളയത്തില്‍ പ്രധാന ജനറേറ്ററുകള്‍ തകര്‍ന്നെങ്കിലും ഒരെണ്ണം ഉടന്‍തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ കെഎസ്ഇബിക്കായി. ഇതുവഴി 16 മെഗാവാട്ട് വരെ ഉല്‍പ്പാദിപ്പിക്കാനും സാധിക്കുന്നുണ്ട്.
പരമവാധി സംഭരണശേഷി 423 മീറ്റര്‍ ആണെന്നിരിക്കെ ഇനിയും ഉയരം കൂട്ടിയാല്‍ സമീപ പ്രദേശങ്ങള്‍ വെള്ളത്തിലാകും. റോഡും ഇല്ലാതാകും. 425 മീറ്ററിലും താഴെയാണ് റോഡിന്റെ ഉയരം. ആവശ്യമായ പഠനങ്ങള്‍ നടത്തി അണക്കെട്ടിന്റെ രൂപത്തില്‍ മാറ്റം വരുത്താനാണ് കേന്ദ്ര ജലകമ്മീഷന് പ്രളയത്തെ സംബന്ധിച്ച് നല്കിയ പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പഠനം നടത്താനൊരുങ്ങുകയാണ് കെഎസ്ഇബി. അണക്കെട്ടിന് കൂടുതല്‍ സുരക്ഷ ഒരുക്കാനും നീക്കമുണ്ട്.
വലിയ അണക്കെട്ട് പേപ്പറില്‍ ഒതുങ്ങി
1950കളില്‍തന്നെ ഇവിടെ വലിയ ജലവൈദ്യുത പദ്ധതിയുടെ ആവശ്യം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ അന്ന് വൈദ്യുതി ഉപഭോഗം കുറവായതിനാല്‍ ചെറിയ പദ്ധതി മതിയെന്ന് കൊച്ചി രാജാവ് തീരുമാനിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം പൊരിങ്ങല്‍കുത്ത് ഡാമിന്റെ സംഭരണശേഷിയില്‍ കൂടുതല്‍ വെള്ളം ഒഴുകിയെത്തുകയും ഇത് പാഴായി പോകുകയും ചെയ്തതോടെ ഇവിടെനിന്ന് മാറി മറ്റൊരു വലിയ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം അന്നത്തെ സര്‍ക്കാരും ആലോചിച്ചിരുന്നു. 280 മെഗാവാട്ടിന്റെ ശേഷി പ്രതീക്ഷിച്ച അണക്കെട്ട് സംസ്ഥാനത്തെ നാലാമത്തെ വലിയ അണക്കെട്ട് എന്ന നിലയിലാണ് വൃഷ്ടിപ്രദേശം കണക്കുകൂട്ടിയത്. എന്നാല്‍ ഇത് പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കൂടുതലായി എത്തുന്ന വെള്ളം ഇടമലയാറിലേക്ക് കൊണ്ടുപോകുന്നതിനായി കനാല്‍ ഉണ്ടാക്കിയതും ഇതിനെ തുടര്‍ന്നാണ്. വന്‍തോതില്‍ വനം ഇല്ലാതാകുന്നതിനാല്‍ ഇനി നടപ്പാകുകയും ഇല്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: