പമ്പ: കുടിവെള്ളത്തിനും ഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കും സൗകര്യമില്ലാതെ ശബരിമല തീര്‍ഥാടകര്‍ വലയുമെന്ന് ഉറപ്പായി. തീര്‍ഥാടനത്തിന്റെ ബേസ് ക്യാമ്പായ നിലയ്ക്കലും പമ്പയിലും നടത്തിയ മുന്നൊരുക്കങ്ങളില്‍ വന്ന പാളിച്ചയാണ് പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്. പമ്പത്രിവേണിയില്‍ ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതൊഴിച്ചാല്‍ ദേവസ്വം ബോര്‍ഡ് കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ല.
പമ്പയില്‍ ബയോടോയ്ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടത്തും ടാങ്കുകളില്‍ വെള്ളം എത്തിച്ചിട്ടില്ല. ചാലക്കയം മുതല്‍ പമ്പത്രിവേണിവരെ 1000 ടോയ്ലറ്റുകള് സ്ഥാപിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിനും പമ്പയ്ക്കും ഇടയില്‍ നൂറില്‍താഴെ ടോയ്ലറ്റുകളാണ് ഇപ്പോള്‍ ഉള്ളത്. ഇവയില്‍ പലതിന്റെയും ടാങ്കുകളില്‍ ഇന്നലെയും വെള്ളം നിറച്ചിരുന്നുമില്ല. അഞ്ചും പത്തും എണ്ണം ചേര്‍ന്ന ബ്ലോക്കുകളായാണ് ബയോടോയ്ലറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ ഇതിന് അനുസൃതമായി വെള്ളം ശേഖരിക്കാനുള്ള വലിപ്പം ടാങ്കുകള്‍ക്ക് ഇല്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കും.
കുടിവെള്ള വിതരണസംവിധാനങ്ങളും പരിമിതമാണ്. ശുദ്ധജലവിതരണ കിയോസ്ക്കുകള്‍ ചിലയിടങ്ങളില്‍ ഉണ്ടെങ്കിലും ആവശ്യത്തിന് മതിയാകില്ല. പമ്പമണല്പ്പരപ്പില് ഹോട്ടലുകളോ കടകളോ ഒന്നും തന്നെയില്ല. പമ്പ പെട്രോള്‍ പമ്പിന് സമീപമുള്ള ഒരു ഹോട്ടലും ഏതാനും ചെറിയ കടകളും മാത്രമാണ് തീര്‍ഥാടകര്‍ക്ക് ആശ്രയം. പമ്പയില്‍ വിവിധ സംഘടനകള്‍ നടത്തിയിരുന്ന അന്നദാനവും ഇത്തവണ ആരംഭിക്കാത്തത് തീര്‍ഥാടകരെ ഏറെ വലയ്ക്കും.
ബെയ്സ് ക്യാമ്പായ നിലയ്ക്കലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തത് വലിയ പ്രതിസന്ധിക്കിടയാക്കും. മുന്‍ വര്‍ഷത്തെ തീര്‍ഥാടനകാലത്തും ജലദൗര്‍ലഭ്യമുണ്ടായിരുന്നു. പ്രളയത്തിന്റെ സാഹചര്യത്തില്‍ ആദ്യമായാണ് മാസപൂജാവേളയില്‍ വാഹനങ്ങള്‍ നിലയ്ക്കലില്‍ നിയന്ത്രിക്കുന്നത്. ഇവിടെ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തെ ടോയ്ലറ്റ് ബ്ലോക്കുകള്‍ കാടുകയറിയ നിലയിലാണ്. ഏതാനും ടോയ്ലറ്റുകള് മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്നത്. തിരക്കേറിയാല്‍ ഇവിടെയും തീര്‍ഥാടകര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടും.
ഇതരസംസ്ഥാന തീര്‍ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക്ചെയ്യുന്ന മേഖലകളില്‍ വെള്ളവും വെളിച്ചവും അടക്കം ഇനിയും എത്തിക്കേണ്ടതുണ്ട്. തീര്‍ഥാടകരുടെ സ്വകാര്യവാഹനങ്ങള്‍ നിലയ്ക്കലില്‍ നിയന്ത്രിക്കുമെന്ന വിവരം അറിയാതെയാണ് ഇതരസംസ്ഥാനക്കാരില്‍ ഏറെയും എത്തുന്നത്. ഇവരും നിലയ്ക്കലിലെ സാഹചര്യങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: