കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പായതോടെ കത്തോലിക്കാസഭ മുള്‍മുനയില്‍. അറസ്റ്റ് ഒഴിവാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ സഭ തീര്‍ത്തും പ്രതിരോധത്തിലായി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്തും വിശ്വാസികളെ കൂടെനിര്ത്താനുമായി ഞായാറാഴ്ച ദിവസമായ ഇന്നലെ ഇടയലേഖനം വായിക്കുമെന്ന സൂചന ഉണ്ടായിരുന്നുവെങ്കിലും അവസാനനിമിഷം സഭ അതില്‍നിന്ന് പിന്മാറി. ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ സമരം ഒമ്പതാം ദിവസത്തിലേക്ക് കടക്കുകയും സമരം കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ഇടയലേഖനം പുറത്തിറക്കുന്നത് ദോഷമുണ്ടാക്കുമെന്ന് വിലയിരുത്തിയാണ് സഭാനേതൃത്വം ഇപ്പോള്‍ മൗനം പാലിക്കുന്നത്.
ഫ്രാങ്കോയുടെ അറസ്റ്റ് അടുത്തിരിക്കെ വിശ്വാസി സമൂഹത്തിനിടെയില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. കന്യാസ്ത്രീകള്‍ തെരുവിലിറങ്ങി സമരം ആരംഭിച്ചതോടെ വിശ്വാസി സമൂഹത്തില്‍നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. അതേസമയം ഭാരതീയ സഭാചരിത്രത്തില്‍ ബലാത്സംഗക്കേസില്‍ ഒരു ബിഷപ്പ് പദവിയിലിരിക്കുമ്പോള്‍ അറസ്റ്റിലായാല്‍ സഭയ്ക്കുണ്ടാകുന്ന കളങ്കം കഴുകിക്കളയുക എളുപ്പമല്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇതിനിടെയില്‍ പാലായിലും സമീപപ്രദേശങ്ങളിലും ബിഷപ്പിന് വേണ്ടി പ്രാര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
19ന് ഹാജരാകേണ്ട ഫ്രാങ്കോയെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി പോലീസ് മുന്നോട്ട് പോവുകയാണ്. നൂറിലേറെ ചോദ്യങ്ങളുള്ള പ്രത്യേക ചോദ്യാവലിയാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. ജലന്ധര്‍ പോലീസിന്റെ സംരക്ഷണയിലുള്ള ഫ്രാങ്കോ കേരളത്തിലേക്ക് പുറപ്പെട്ടാല്‍ ഉടന്‍ അറിയിക്കാനും നിര്‍ദേശം കൊടുത്തിട്ടുണ്ട്. ചോദ്യം ചെയ്യുന്നതിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ജലന്ധര്‍ കമ്മീഷണര്‍ മുഖേന അയച്ച നോട്ടീസ് ഇതിനോടകം കൈപ്പറ്റിയിരുന്നു.
മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ തീര്‍ക്കുന്നതിനായി ഏതാനും ആളുകളുടെ മൊഴികൂടി പോലീസ് എടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തില്‍ പങ്കെടുത്ത കാലയളവില്‍ കുമ്പസാരം നടത്തിയ 12 പുരോഹിതന്മാരില്നിന്ന് മൊഴിയെടുക്കും. കന്യാസ്ത്രീ ധ്യാനത്തിന് എത്തിയിരുന്നതായി ധ്യാനകേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ പോലീസിന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: