ഇടുക്കി: കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമികയ്യേറ്റം സംബന്ധിച്ച ഹിയറിങ് ദേവികുളം സബ്കളക്ടര്‍ക്ക് മുമ്പാകെ നടക്കുന്നതിനിടെ കേസില്‍ അവിചാരിത വഴിത്തിരിവ്. ജോയ്സ് ജോര്‍ജ് എംപി ഉള്‍പ്പെട്ട വിവാദമായ കൊട്ടക്കാമ്പൂര്‍ ഭൂമികൈയേറ്റം സംബന്ധിച്ച തീരുമാനം ഇനി ലാന്‍ഡ് റവന്യൂ കമ്മീഷണറായിരിക്കും എടുക്കുക.
കഴിഞ്ഞദിവസം നടന്ന ഹിയറിങിനിടെ ഇതുസംബന്ധിച്ച േൈഹക്കാടതി ഉത്തരവ് കക്ഷികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ ദേവികുളം സബ്കളക്ടര്‍ക്ക് നല്കി. ലാന്‍ഡ് റവന്യു കമ്മിഷണര്‍ എ.പി. ജയിംസാകും ഈ കേസ് ഇനി പരിഗണിക്കുക. ഇതോടെ വിഷയത്തില്‍ രാഷ്ട്രീയ ഇടപെടലിനുള്ള സാധ്യത കൂടുമെന്നും വിലയിരുത്തപ്പെടുന്നു. വ്യാജ മുക്ത്യാര്‍ സംഘടിപ്പിച്ച് കയ്യേറ്റഭൂമിക്ക് പട്ടയം ഉണ്ടാക്കിയെന്നതാണ് കേസ്. ഈ ഭൂമിയുമായി ബന്ധപ്പെട്ട മുഴുവന്‍ ഇടപാടുകളിലും ദുരൂഹതയുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്.
ഭൂമിയുമായി ബന്ധപ്പെട്ട് ഇടുക്കി കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ദോഷകരമാണെന്നും ആയത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് ജോയ്സ് ജോര്‍ജ് ഹര്‍ജി നല്‍കിയിരുന്നു. പിന്നീട് ഇത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി ലാന്‍ഡ് റവന്യൂ കമ്മീണറുടെ തീര്‍പ്പ് ഉണ്ടാകുന്നതുവരെ ഈ കേസില്‍ ദേവികുളം സബ്കളക്ടറുടെ എല്ലാ നടപടികളും നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടു.
ജോയ്സ് ജോര്‍ജിന്റെ അച്ഛന്റെ പേരില്‍ രേഖകളുണ്ടെന്ന് അവകാശപ്പെടുന്ന 28 ഏക്കറോളം വരുന്ന ഭൂമിയുടേത് വ്യാജപട്ടയമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത് റദ്ദാക്കി ദേവികുളം സബ്കളക്ടര്‍ മുമ്പ് ഉത്തരവിട്ടിരുന്നു. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് നടപടിയെന്ന് കാട്ടി ജോയ്സ് ജോര്‍ജ് ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു വീണ്ടും ഇവരുടെ ഭാഗം കേട്ട് നടപടി എടുക്കണമെന്ന് മുന്‍ ജില്ലാ കളക്ടര്‍ ജി.ആര്. ഗോകുല്‍ സബ്കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഇത് പ്രകാരം ജോയ്സ് ജോര്‍ജ് എംപി, അനൂപ ജോര്‍ജ്, മേരി ജോര്‍ജ്, രാജീവ് ജ്യോതിഷ് ജോര്‍ജ്, ജിസ എന്നീ കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും ഹിയറിങ് നടത്തുകയും ചെയ്തെങ്കിലും എല്ലാ സിറ്റിങുകളിലും കക്ഷികള്‍ക്കായി അഭിഭാഷകരായിരുന്നു എത്തിയത്. ഒന്നാമത്തെ ഹിയറിങിനിടെ ഭൂമിയുടെ യഥാര്‍ഥ ഉടമകളെ ഹജരാക്കണമെന്ന് സബ്കളക്ടര്‍ ഉത്തരവിട്ടെങ്കിലും അവരും ഹാജരായിരുന്നില്ല.
ഭരണത്തലപ്പത്തുള്ള സിപിഎം നേതാക്കളും സിപിഐയുടെ റവന്യൂ മന്ത്രിയും ജോയ്സ് ജോര്‍ജ് എംപി ഭൂമി കയ്യേറിയിട്ടില്ലെന്ന നിലപാടുള്ളവരാണ്. ഇക്കാര്യം പലവട്ടം അവര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ കേസിന്റെ ഭാവി എന്താകുമെന്ന ആശങ്ക ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: