പമ്പ: നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസിന്റെ പേരില്‍ കെഎസ്ആര്‍ടിസി ശബരിമല തീര്‍ഥാടകരെ കൊള്ളയടിക്കുന്നു. പമ്പയിലേക്കുള്ള തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ മറവിലാണ് ടിക്കറ്റ് നിരക്ക് കുത്തനെ കുട്ടിയത്. നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് ഇന്നലെ രാവിലെ 31 രൂപ ഈടാക്കിയിരുന്നത് ഉച്ചകഴിഞ്ഞപ്പോള്‍ 40 രൂപയാക്കി വര്‍ധിപ്പിച്ചു. പഴയ നിരക്കില്‍ ഇരുവശത്തേക്കുമായി 62 രൂപ കൊടുക്കേണ്ട സ്ഥാനത്ത് അയ്യപ്പഭക്തര്‍ ഇപ്പോള്‍ 80 രൂപ കൊടുക്കണം. കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ. തച്ചങ്കരിയുടെ നിര്‍ദേശപ്രകാരം ചീഫ് ട്രാഫിക് ഓഫീസറാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്. ഒറ്റയടിക്ക് 18 രൂപ വര്‍ധിപ്പിച്ച നടപടിക്കെതിരെ നിലയ്ക്കലിലും പമ്പയിലും അയ്യപ്പന്മാരുടെ ഒറ്റപ്പെട്ട പ്രതിഷേധമുയര്‍ന്നെങ്കിലും ഫലമുണ്ടായില്ല.
ഇന്നലെ രാവിലെ പമ്പയില്‍ ചീഫ് ട്രാഫിക് ആഫീസറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്ന അറിയിപ്പുണ്ടായത്. പൊടുന്നനെ ഏര്‍പ്പെടുത്തിയ നിരക്ക് വര്‍ധനവ് പ്രോഗ്രാം ചെയ്യാത്തതിനാല്‍ ഇലക്ട്രോണിക് ടിക്കറ്റ് മെഷീന് ഉപയോഗിക്കാതെ പഴയ ടിക്കറ്റ് റാക്കുകളാണ് ഇന്നലെ ബസുകളില്‍ ഉപയോഗിച്ചത്.
50 സീറ്റുള്ള ഒരു ബസിന്റെ ഇരുഭാഗത്തേക്കുമുള്ള സര്‍വീസില്‍നിന്ന് 4000 രൂപ കളക്ഷന്‍ ലഭിക്കണമെന്നാണ് നിര്‍ദ്ദേശം. ഒരു ബസ് ഒരുദിവസം അഞ്ച് സര്‍വീസ് നടത്തി 20,000 രൂപ കളക്ഷനെത്തിക്കണം. എന്നാല്‍ മാത്രമേ ഡീസല്‍ ചെലവ് കഴിഞ്ഞ് ലാഭം കിട്ടുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. എല്ലാബസുകളും ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളായാണ് ഓപ്പറേറ്റ് ചെയ്യുന്നത്. പ്രളയത്തില്‍ പമ്പയിലേക്കുള്ള പാതയില്‍ പലയിടത്തും തിട്ടയിടിഞ്ഞ് അപകടകരമായ അവസ്ഥ ആയതിനാലും ത്രിവേണിയില്‍ പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതിനാലുമാണ് ഭക്തരുടെ സ്വകാര്യവാഹനങ്ങള്‍ നിലയ്ക്കല്‍ വരെയായി പരിമിതപ്പെടുത്തിയത്. എന്നാല്‍ സാഹചര്യം മുതലെടുത്ത് തീര്‍ഥാടകരെ പിഴിഞ്ഞ് ലാഭമുണ്ടാക്കാനാണ് കെഎസ്ആര്‍ടിസി യുടെ ശ്രമം. ഇതരസംസ്ഥാനങ്ങളില്‍ നിന്നും ബസുകളില്‍ എത്തുന്ന അയ്യപ്പന്മാര്ക്ക് നിരക്ക് വര്‍ധനവ് ഏറെ പ്രയാ സം സൃഷ്ടിക്കും.
പി.എ. വേണുനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: