കണ്ണൂര്‍: ഉത്തര മലബാറുകാരുടെ ചിരകാല സ്വപ്നമായിരുന്ന വിമാനത്താവളം മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ യാഥാര്‍ഥ്യമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ലൈസന്‍സിനുള്ള സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ അന്തിമ പരിശോധന നാളെയും മറ്റന്നാളുമായി നടക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ ഇന്ന് വൈകുന്നേരത്തോടെ കണ്ണൂരിലെത്തും.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിശോധന 19ന് അവസാനിക്കും. ഇതിനു ശേഷം ഈ മാസംതന്നെ അന്തിമ അനുമതി ലഭിക്കുകയും ഒക്ടോബര്‍ ആദ്യവാരം വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടക്കുമെന്നും അറിയുന്നു. വിമാനത്താവളത്തിന്റെ അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ടെര്‍മിനലിന്റെ ഫ്ളോറിന്റേയും ഏപ്രണിലേയും മിനുക്കുപണികളും പൂന്തോട്ടങ്ങളുടെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്.
മട്ടന്നൂര്‍ മൂര്‍ഖന്‍ പറമ്പിലെ 2300 ഏക്കറിലായി നിറഞ്ഞ് നില്ക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്താമെന്ന് രാജ്യത്തെ എല്ലാ പ്രമുഖ വിമാനക്കമ്പനികളും ഒരേ സ്വരത്തില്‍ സമ്മതിച്ചതോടെ ആദ്യ വിമാനം ഒക്ടോബറില്‍ പറന്നുയരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: