ത്രിപുരയില്‍ നിന്നുള്ള വാര്‍ത്തകള്‍ പലരെയും അതിശയിപ്പിക്കുന്നുണ്ടാവണം. അവിടെ നടക്കുന്ന പഞ്ചായത്ത് ഉപ തെരഞ്ഞെടുപ്പുകളില്‍ ബഹുഭൂരിപക്ഷം സീറ്റുകളിലും മത്സരിക്കാന്‍ സിപിഎമ്മിന് സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത അവസ്ഥയായിരിക്കുന്നു. കാല് നൂറ്റാണ്ടിലേറെക്കാലം ഭരണം കയ്യാളിയിരുന്ന സംസ്ഥാനത്ത് ഇത്ര പെട്ടെന്ന് ഒരു കക്ഷി, അതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, നാമാവശേഷമാവുമെന്ന് കരുതുകതന്നെ പ്രയാസം.
ഇവിടെ ശ്രദ്ധിക്കേണ്ടത്, ഇപ്പോള്‍ നടന്നത് ഉപതെരഞ്ഞെടുപ്പുകളാണ്; നേരത്തെ സിപിഎം, കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു ജയിച്ചവര്‍ സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ ഉപ തെരഞ്ഞെടുപ്പ്. അവരൊക്കെ രാജിവെച്ചത്, സിപിഎമ്മിനോട് അല്ലെങ്കില്‍ കോണ്‍ഗ്രസിനോട് വിടപറഞ്ഞുകൊണ്ടാണ് എന്നതാണ് പ്രധാനം; അവര്‍ അണിനിരന്നത് ബിജെപിയിലും. ആ നൂറുകണക്കിന് വാര്‍ഡുകളില്‍ മത്സരിക്കാന്‍ മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്ത വിധത്തില്‍ സിപിഎം അവിടെ നാമാവശേഷമായിരിക്കുന്നു എന്ന് വ്യക്തം. കോണ്‍ഗ്രസിന്റെ കാര്യം പറയുകയേ വേണ്ട; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് അവിടെ രണ്ട് ശതമാനം വോട്ട് പോലും കിട്ടിയിരുന്നില്ലല്ലോ. ത്രിപുര ഒരു കമ്മ്യൂണിസ്റ്റ് – കോണ്‍ഗ്രസ് മുക്ത് സംസ്ഥാനമാവുകയാണ് എന്ന് വ്യക്തം.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് സിപിഎം ഭരണമായിരുന്നു അവിടെ എന്നത് പറയേണ്ടതില്ലല്ലോ. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചത് ചരിത്രമാണിന്ന്. അവര്‍ക്ക് അറുപത് അംഗ നിയമസഭയില്‍ 51. 56 ശതമാനം വോട്ടും 44 സീറ്റും ലഭിച്ചു; ബിജെപിക്ക് മാത്രം ലഭിച്ചത് 36 സീറ്റ്. സിപിഎമ്മിന് ലഭിച്ചത് 44.9 ശതമാനം വോട്ടും 16 സീറ്റുകളും.
അതായത് അഞ്ചു മാസം മുന്‍പ് വരെ സിപിഎമ്മിന് അവിടെ ഇത്രമാത്രം പിന്തുണ ഉണ്ടായിരുന്നു. അതിനുശേഷം ആ പ്രസ്ഥാനത്തില്‍ നിന്ന് പ്രവര്‍ത്തകരും നേതാക്കളും നിത്യേനയെന്നോണം രാജിവെക്കുന്നതാണ് കണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ കുറെ വാര്‍ഡുകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു; മരണം, രാജി തുടങ്ങിയവ അതിന് കാരണമാണ്. എന്നാല്‍ ഭരണമാറ്റം ഉണ്ടായതോടെ ആയിരക്കണക്കിന് സഖാക്കള്‍ സിപിഎമ്മിനോട് വിട പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ അതുവരെ സഹികെട്ട് അവര്‍ ആ പാര്‍ട്ടിയില്‍ തുടരുകയായിരുന്നു എന്ന് വ്യക്തം. അത് പലരും പരസ്യമായി പറഞ്ഞിട്ടുമുണ്ട്. സൂചിപ്പിച്ചത്, സിപിഎമ്മിനെ പോലുള്ള കേഡര്‍ അടിസ്ഥാനമാക്കിയുള്ള ഒരു പാര്‍ട്ടി എത്ര വേഗത്തിലാണ് തകര്‍ന്നത് എന്നതാണ്.
നേരത്തെ ബംഗാളില്‍ അത് നാം കണ്ടതാണ്. അവിടെ ഈയിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കൊടിയ അക്രമത്തിലൂടെ അട്ടിമറി നടത്തുകയായിരുന്നുവല്ലോ. പലയിടത്തും നോമിനേഷന് കൊടുക്കാന്‍ പോലും മറ്റ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ അനുവദിച്ചില്ല. പത്രിക കൊടുത്തിടത്ത് ആക്രമണം നടത്താനും സ്ഥാനാര്‍ഥി വെളിയില്‍ ഇറങ്ങില്ലെന്ന് ഉറപ്പ് വരുത്താനും ടിഎംസി -പോലീസ് കൂട്ടുകെട്ടിന് കഴിഞ്ഞു. അന്ന് സിപിഎമ്മുകാര്‍ക്ക് പലയിടത്തും രക്ഷാകവചം ഒരുക്കിയത് ബിജെപിക്കാരായിരുന്നു.
ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംരക്ഷണം കൊടുത്തത് കൊണ്ടാണ് പലയിടത്തും സിപിഎമ്മുകാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ ആ സ്ഥിതി ത്രിപുരയിലുണ്ട് എന്ന് സിപിഎം പോലും പറയില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം വരെ അവരാരും പരാതി പറഞ്ഞില്ല; എന്നാല്‍ പത്രിക കൊടുക്കേണ്ട അവസാന ദിവസം തെരഞ്ഞെടുപ്പ് മാറ്റിവെക്കണം എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത് മറക്കുകയല്ല. അത് ഗതികേടുകൊണ്ടാണ്. ഇത്രയേറെ സ്ഥലത്ത് തങ്ങള്‍ക്ക് സ്ഥാനാര്‍ഥി ഇല്ല എന്ന് സിപിഎം നേതാക്കള്‍ തിരിച്ചറിഞ്ഞത് അത്രയേറെ വൈകിയാണ് എന്നര്‍ത്ഥം. ആ നിലയിലേക്ക് സിപിഎം എത്തിപ്പെട്ടിരിക്കുന്നു എന്ന് കരുതിയാല്‍ മതി.
ഇപ്പോള്‍ ഉപ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത് 3,207 സീറ്റുകളിലേക്കാണ്. ഈ മാസം 30-നാണ് വോട്ടെടുപ്പ്. അത് 161 ഗ്രാമ പഞ്ചായത്തുകളിലാണ്; 18 ജില്ലാ പഞ്ചായത്ത് സീറ്റുകളിലേക്കും. അതില്‍ അധികവും സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളാണ്; കുറെയെണ്ണം കോണ്‍ഗ്രസുകാര്‍ കൈവശം വെച്ചവയുമാണ്. പഞ്ചായത്ത് അംഗങ്ങള്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതാണ് പ്രധാനമായും ഉപതെരഞ്ഞെടുപ്പിന് കാരണമായത് എന്ന് സൂചിപ്പിച്ചുവല്ലോ. അവിടെ സ്വാഭാവികമായും സിപിഎമ്മിന് മത്സരിക്കാന്‍ വീണ്ടും കഴിയേണ്ടതാണല്ലോ. എന്നാല്‍ ഇത്തവണ പലയിടത്തും സിപിഎമ്മിന് സ്ഥാനാര്‍ഥികളെ നിര്‍ത്താനായില്ല. മത്സരിക്കാന്‍ ആളുകള്‍ തയ്യാറായില്ല എന്നതാണ് പരമാര്‍ത്ഥം.
കുറെയിടത്ത് അവര്‍ മത്സരിക്കുന്നുമുണ്ട്; സിപിഎം – 110, കോണ്‍ഗ്രസ് – 125, ഐപിടിഎഫ് -66, സ്വതന്ത്രര്‍ -4 എന്നിങ്ങനെയാണ് ഇപ്പോള്‍ നിലവിലുള്ള സ്ഥാനാര്‍ഥികള്‍. ബിജെപിയുടെ എതിര്‍പ്പുകള്‍ കൊണ്ടാണ് സ്ഥാനാര്‍ത്ഥികള്‍ പത്രിക കൊടുക്കാതിരുന്നത് എന്ന ആക്ഷേപം വിലപ്പോവില്ല. 96 ശതമാനം സീറ്റുകളിലും ബിജെപിക്ക് പ്രതിയോഗി ഇല്ലായെന്ന് വെള്ളിയാഴ്ച പത്രിക പിന്‍വലിക്കേണ്ട സമയം കഴിഞ്ഞപ്പോഴാണ് സിപിഎം തിരിച്ചറിഞ്ഞത് എന്നതാണ് യാഥാര്‍ത്ഥ്യം. ഇനി വെറും 132 പഞ്ചായത്ത്, ഏഴു ജില്ലാ പഞ്ചായത്ത് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടത്തേണ്ടിവരിക. ഏതാണ്ട് 3,075 സീറ്റുകളാണ് എതിരില്ലാതെ ബിജെപി നേടിയത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി സംഘ -ബിജെപി പ്രസ്ഥാനങ്ങള്‍ തൃപുരയില്‍ വലിയതോതില്‍ പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. 2017 ല്‍ അഗര്‍ത്തലയില്‍ നടന്ന ഹിന്ദു സമ്മേളനം ഒരു വഴിത്തിരിവാവുകയും ചെയ്തു. സംഘ പ്രസ്ഥാനങ്ങളുടെ സംഘടനാ മികവ് വിളിച്ചോതുന്നതായിരുന്നു ആ സമ്മേളനം. സംസ്ഥാനത്തെ പകുതിയിലേറെ ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ അവിടെയെത്തി. അതിനുമുന്പായി വ്യാപകമായി ഗൃഹ സമ്പര്‍ക്കവും കുടുംബ യോഗങ്ങളും നടത്താനും ആര്‍എസ്എസിനായി. ഏതാണ്ട് 3,500 -ഓളം ഗൃഹ യോഗങ്ങളാണ് നടന്നത്. അതോടെ ആര്‍എസ്എസ് ശാഖകളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടായി; 45 ശതമാനമായിരുന്നു തെരഞ്ഞെടുപ്പിന് മുന്‍പുണ്ടായ വര്‍ധന.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംഘ പ്രസ്ഥാനങ്ങള്‍ക്ക് വലിയതോതില്‍ ഗ്രാമതലത്തില്‍ മുന്നേറ്റമുണ്ടാക്കാനായി; അതോടെ സിപിഎം കോട്ടകള്‍ ആര്‍എസ്എസ് – ബിജെപി കേന്ദ്രങ്ങളായി മാറുകയായിരുന്നു. ആ വലിയ ഒഴുക്കിനിടയിലാണ് ആയിരക്കണക്കിന് തെരഞ്ഞെടുക്കപ്പെട്ട സിപിഎമ്മുകാരായ പഞ്ചായത്ത് അംഗങ്ങള്‍ പോലും രാജിവെച്ചു ബിജെപിയില്‍ ചേര്‍ന്നത്.
ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ഏതാണ്ട് അരലക്ഷം സിപിഎം പ്രവര്‍ത്തകരാണ് ബിജെപിയില്‍ ചേര്‍ന്നത്; കോണ്‍ഗ്രസില്‍ നിന്നുമെത്തിയത് ഏതാണ്ട് ഒന്നരലക്ഷം പേര്. ഓണ്‍ലൈന്‍ വഴി ബിജെപി അംഗത്വമെടുത്തവര്‍ ഒന്നേമുക്കാല്‍ ലക്ഷം. അത്തരമൊരു അടിത്തറയില്‍ നിന്ന് സംസ്ഥാനത്തെ ഏറ്റവും ശക്തമായ പ്രസ്ഥാനമായി ഇന്നിപ്പോള്‍ അത് മാറിയിരിക്കുന്നു. അതിനൊപ്പം, സ്വാഭാവികമായും, സിപിഎം, കോണ്‍ഗ്രസ് എന്നിവയുടെ അടിത്തറ തകരുകയും ചെയ്തു. സിപിഎം ഓഫീസുകള്‍ പലയിടത്തും അടച്ചുപൂട്ടുന്നു; അവയില്‍ ചിലതൊക്കെ ബിജെപി ഓഫീസുകളായി മാറി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ എംഎല്‍എ-മാരായിരുന്നവര്‍ പോലും ബിജെപിയില്‍ ചേരുന്നു.
ബംഗാളില്‍ കണ്ടതിനേക്കാള്‍ വേഗത്തിലാണ് സിപിഎമ്മിന്റെ നാശം ത്രിപുരയില്‍ സംഭവിക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. കോണ്‍ഗ്രസിന്റെ ബി ടീമായി ദേശീയതലത്തില്‍ മാറിയ സിപിഎമ്മിന് ഇന്നിപ്പോള്‍ അവരുടേതായ ഒരു ‘ഐഡന്റിറ്റി’ ഇല്ലാതായി എന്നത് തൃപുരയിലെ സഖാക്കള്‍ സമ്മതിക്കുന്നു. ബംഗാളില്‍ കോണ്‍ഗ്രസുമായി പരസ്യമായി സഖ്യത്തിന് തയ്യാറായത് മുതല്‍ തുടങ്ങിയതാണ് ഈ പിന്നോട്ടുള്ള പോക്ക് എന്നാണ് പ്രാദേശിക സഖാക്കള്‍ വിലയിരുത്തുന്നത്; ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാതെ സിദ്ധാന്തത്തില്‍ ഊന്നി നിന്നതും തിരിച്ചടിയായി.
ജനമനസ്സ് മനസ്സിലാക്കിയുള്ള പദ്ധതികളാണ് ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്; അതിനോട് ചേര്‍ന്ന് നില്ക്കാന് ഗ്രാമ പഞ്ചായത്തുകളും അതിലെ ജനപ്രതിനിധികളും തയ്യാറാവുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ സിപിഎമ്മിന് കാര്യങ്ങള്‍ വരും നാളുകളില്‍ കൂടുതല്‍ വിഷമകരമാവും എന്നതാണ് അവരുടെതന്നെ വിലയിരുത്തല്‍. അതായത് ആര്‍എസ്എസും ബിജെപിയും ഉണ്ടാക്കിയ ജനപിന്തുണ അത്രയേറെയാണ് എന്ന് മറ്റൊരു തരത്തില്‍ അവര്‍ സമ്മതിക്കുന്നു. ഒരര്‍ഥത്തില്‍ പഴയ ചെങ്കോട്ടകള്‍ ഇന്നിപ്പോള്‍ കാവിവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ത്രിപുരയിലെ ഈ മുന്നേറ്റം ബംഗാളില്‍ കൂടി വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് ഇന്നിപ്പോള്‍ ബിജെപി കേന്ദ്ര നേതൃത്വം വിശ്വസിക്കുന്നത്.
കെവിഎസ് ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: