സ്വകാര്യ സ്കൂളുകളില്‍ അമിത ഫീസ് ഈടാക്കുന്ന വിഷയത്തില്‍ ഇടപെടാനോ ഇതു സംബന്ധിച്ച് സര്‍ക്കാര്‍ സംവിധാനം ആവശ്യപ്പെടാനോ ഹൈക്കോടതി തയ്യാറല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു. അത്തരം വിദ്യാലയങ്ങളിലെ ഫീസ് ഘടന മനസ്സിലാക്കിയ ശേഷം പ്രവേശനം നേടുന്നവര്‍ക്ക് പരാതിപ്പെടാന്‍ എന്തവകാശമാണുള്ളതെന്ന് കോടതി ചോദിച്ചില്ലെന്നു മാത്രം!
സംസ്ഥാന സര്‍ക്കാരിനാണെങ്കില്‍ ഒന്നും ചെയ്യാനുള്ള ഇച്ഛാശക്തിയില്ല. എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പൊതുഖജനാവില്‍ നിന്നാണ് ശമ്പളം നല്കി വരുന്നത്. അവിടുത്തെ നിയമനങ്ങള്‍ ലക്ഷക്കണക്കിനു രൂപ കോഴ വാങ്ങി ഇപ്പോഴും മാനേജ്മെന്റുകളാണ് നടത്തുന്നത്. അത് നിയന്ത്രിക്കാന്‍ മാറി മാറി വരുന്ന ഒരു സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. അങ്ങനെയിരിക്കെ വിദ്യാര്‍ത്ഥികളുടെ ഫീസിന്റെ കാര്യത്തിലോ പ്രവേശന സമയത്തെ സംഭാവനകളുടെ കാര്യത്തിലോ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമെന്ന് കരുതുന്നത് ശുദ്ധ അസംബന്ധമാണ്.
ഇവിടെ ആര്‍ക്കും വിദ്യാലയങ്ങള്‍ ആരംഭിക്കാം.(തട്ടിക്കൂട്ടിയ ട്രസ്റ്റും പൂട്ടിക്കിടക്കുന്ന തീപ്പെട്ടി കമ്പനിയും കാണിച്ച് സ്വാശ്രയ കോളേജിന് അനുമതി നേടിയവരാണ് ഇവിടെയുള്ളവര്‍) അതിന് അംഗീകാരം നല്‍കേണ്ട ബോര്‍ഡോ വകുപ്പോ ആണ് വിദ്യാര്‍ത്ഥികളുടെ പ്രവേശനവും ഫീസും, അദ്ധ്യാപകരുടെ യോഗ്യതയും ശമ്പളവും സംബന്ധിച്ച നിബന്ധനകള്‍ വെയ്ക്കേണ്ടത്. മറ്റു പല നിബന്ധനകളുമുണ്ടെങ്കിലും മേല്‍പ്പറഞ്ഞ കാര്യത്തില്‍ ബോര്‍ഡും വകുപ്പും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നാണ് അറിയേണ്ടത്.
ടി. സംഗമേശന്, തൃശ്ശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: