പത്തനംതിട്ട: ശരണമന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ കന്നിമാസപൂജയ്ക്കായി ശബരിമല നടതുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന് നമ്പൂതിരി ശ്രീകോവില്‍ തുറന്ന് നെയ്വിളക്ക് തെളിയിച്ചു. നട തുറന്നതിനു ശേഷം സന്നിധാനത്തും പരിസരത്തും പെയ്ത മഴ ഭക്തര്‍ക്ക് അനുഗ്രഹവര്‍ഷമായി. അടുത്ത ഒരുവര്‍ഷത്തേക്ക് തന്ത്രിയായി കണ്ഠര് രാജീവര് ഇന്നലെ ചുമതലയേറ്റു. ഇന്നലെ പുലര്‍ച്ചെ തന്നെ അയ്യപ്പന്മാര് നിലയ്ക്കലേക്ക് വന്നുതുടങ്ങിയിരുന്നു.
ഇതര സംസ്ഥാന തീര്‍ഥാടകരാണ് എത്തിയതില്‍ ഏറെയും. പമ്പയിലെ ത്രിവേണി പാലത്തിന് മുകള്‍വശത്തായി സ്നാനത്തിന് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. പിതൃതര്‍പ്പണത്തിനായി രണ്ട് ബലിത്തറകളും ഒരുക്കിയിട്ടുണ്ട്. നീരൊഴുക്ക് കുറഞ്ഞതോടെ പമ്പാനദി ത്രിവേണിപാലത്തിന് അടിയില്‍കൂടി മാത്രമാണ് ഒഴുകുന്നത്.
ഗതിമാറി ഒഴുകിയ ഭാഗം മണല്‍ നിരത്തി സഞ്ചാര യോഗ്യമാക്കിയിട്ടുണ്ട്. പാലം കടന്ന് സര്‍വീസ് റോഡിലൂടെയാണ് തീര്‍ഥാടകര്‍ പമ്പ ഗണപതി കോവിലിലേക്ക് എത്തുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ബോര്‍ഡ് മെമ്പര്‍മാരായ കെ. രാഘവന്, കെ.പി. ശങ്കരദാസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി. കമല വര്‍ധന റാവു, ഗവ. ദേവസ്വം സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ വി. ശങ്കരന്‍പോറ്റി തുടങ്ങിയവരും സന്നിധാനത്ത് എത്തിയിരുന്നു. 21ന് രാത്രി 10ന് മാസപൂജ പൂര്‍ത്തിയാക്കി നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: