തിരുവനന്തപുരം: ”ഇതുപോലെ ചതിയന്മാര് ഉണ്ടാവില്ല. ഇത്രയും നാളത്തെ ജീവിതത്തിനിടയില്‍ ഇതുപോലെയുള്ള രാഷ്ട്രീയ നപുംസകങ്ങളെ ഞാന്‍ കണ്ടിട്ടില്ല. ഒരു മണിക്കൂറിനകം ഗവര്‍ണറെക്കണ്ട് ഞാന്‍ എന്റെ രാജി സമര്‍പ്പിക്കുകയാണ്. 110 കൊല്ലം ജനങ്ങളെ സേവിച്ച കോണ്‍ഗ്രസില്‍ ഇതുപോലെ ചതിയന്മാര് ഉണ്ടായിട്ടില്ല. ചരിത്രം ഇവര്‍ക്ക് മാപ്പുകൊടുക്കില്ല. ജനങ്ങള്‍ ഇവരോട് പൊറുക്കില്ല.”
1995 മാര്‍ച്ച് 16ന് ചാരക്കേസില്‍ മുഖ്യമന്ത്രിപദം രാജിവയ്ക്കുന്നതിന് തൊട്ടുമുമ്പ് പുത്തരിക്കണ്ടം മൈതാനിയില്‍ കെ.കരുണാകരന് നടത്തിയ പ്രസംഗം ഇങ്ങനെ.
ചാരക്കേസ് രാഷ്ട്രീയ ആയുധമാക്കി തന്നെ പടിയിറക്കിവിട്ട കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോടുള്ള കെ.കരുണാകരന്റെ പ്രതികരണമായിരുന്നു ഇത്. 23 വര്‍ഷങ്ങള്‍ക്കിപ്പുറം കെ.കരുണാകരന്റെ മകനും എംഎല്‍എയുമായ കെ. മുരളീധരന് ഇപ്പോള്‍ കെ. കരുണാകരനെ ചതിച്ചവര്‍ക്ക് മാപ്പുകൊടുത്തിരിക്കുന്നു.
ചാരക്കേസ് ഉയര്‍ന്നുവന്നപ്പോള്‍ മുന്നില്‍നിന്ന് പടനയിച്ച ഉമ്മന്‍ചാണ്ടി പൊതുപ്രസംഗങ്ങളില്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കോണ്‍ഗ്രസുകാര്‍ ആരും മറന്നിട്ടില്ല. ”കരുണാകരനെ കോണ്‍ഗ്രസിനും ജനങ്ങള്‍ക്കും ഇനിയും സഹിക്കാനാവില്ല. മുഖ്യമന്ത്രി പറയുന്നത് ഒരു കുഞ്ഞുപോലും വിശ്വസിക്കില്ല. രക്ഷിക്കാന്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും കരുണാകരന്റെ രാജിയല്ലാതെ മറ്റൊരു മാര്‍ഗമില്ല.” പൊതുപ്രസംഗങ്ങളില്‍ കരുണാകരനെതിരെ ആഞ്ഞടിച്ച ആന്റണി പക്ഷം കരുണാകരന്റെ നേതൃമാറ്റം പരസ്യമായി ആവശ്യപ്പെട്ടു. പൊതുവേദികളില്‍ പ്രവര്‍ത്തകരെ ഉപയോഗിച്ച് കരുണാകരനെ പരസ്യമായി അപമാനിച്ചു. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്ന സിനിമാ അവാര്‍ഡ്ദാനച്ചടങ്ങില്‍ പ്രസംഗത്തിനെത്തിയ കരുണാകരന്, എ പക്ഷക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂവല്‍മൂലം പ്രസംഗം തുടരാന്‍ പോലുമായില്ല.
പ്രതിപക്ഷത്തെക്കൊണ്ട് കെ. കരുണാകരനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നതിനു പിന്നിലും അന്നത്തെ ഐ ഗ്രൂപ്പ് തന്നെയായിരുന്നു. ഭരണം നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അവിശ്വാസത്തെ എതിര്‍ക്കണമെന്ന വിപ്പും നല്കി. ആ വിപ്പ് നിലനില്‍ക്കെ സഭയില്‍ കരുണാകരനെ വിമര്‍ശിച്ച് പ്രസംഗിച്ച നേതാവായിരുന്നു വി.എം.സുധീരന്.
ആദ്യം ശൈലീമാറ്റവും പിന്നീട് നേതൃമാറ്റവും ആവശ്യപ്പെട്ട എ ഗ്രൂപ്പ്, ചാരക്കേസില്‍ കരുണാകരനെതിരെ ഘടകകക്ഷികളെ ഒപ്പംകൂട്ടി. എന്‍എസ്എസിന്റെ പി.കെ.നാരായണപ്പണിക്കരും സിഎംപിയുടെ എം.വി.രാഘവനും മാത്രമായിരുന്നു കരുണാകരനൊപ്പംനിന്ന നേതാക്കള്‍. പാണക്കാട് തങ്ങളും കെ.എം.മാണിയും ടി.എം.ജേക്കബും വരെ കരുണാകരനെ തള്ളിപ്പറയാന്‍ ഇടയാക്കിയതിനുപിന്നില്‍ എ ഗ്രൂപ്പിന്റെ കുടിലബുദ്ധിയായിരുന്നു.
ഇതെല്ലാം മറന്നാണ് ഇപ്പോള്‍ കെ. മുരളീധരന് മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനെ മാത്രം പ്രതിസ്ഥാനത്തു നിര്‍ത്തുന്നത്. സുപ്രീം കോടതിയില്‍ നമ്പി നാരായണന്റെ കേസില്‍ നിര്‍ണായക വിധി വന്നപ്പോള്‍ അച്ഛനു നീതി കിട്ടി എന്നാണ് മകള്‍ പദ്മജ വേണുഗോപാല്‍ പറഞ്ഞത്.
അച്ഛനെ ചതിച്ചത് അഞ്ചു നേതാക്കളാണെന്നും അവരെക്കുറിച്ചു പറയുമെന്നും പദ്മജ പറഞ്ഞു. എന്നാല്‍ മുരളീധരന് നരസിംഹ റാവുവിനെ മാത്രം കുറ്റപ്പെടുത്തുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: