കൊച്ചി: പ്രളയദുരന്തത്തിനു ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ പ്രളയത്തെക്കാള്‍ വലിയ ദുരന്തങ്ങളായി മാറുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പയ്ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പും പുറത്തു വന്നു.
പ്രളയബാധിതര്‍ക്ക് ഗൃഹോപകരണങ്ങളും അവശ്യസാധനങ്ങളും വാങ്ങുന്നതിനായി കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ പലിശയില്ലാതെ നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം പ്രായോഗികതലത്തില്‍ വന്‍ പരാജയമായി. നിരവധി നിബന്ധനകളോടെയും ഫലത്തില്‍ വന്‍ പലിശവ്യവസ്ഥയിലും നല്കുന്ന പണം ഭൂരിപക്ഷം പേരും വേണ്ടെന്ന് വയ്ക്കുകയാണ്.
വായ്പ ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ പ്രളയത്തേക്കാള്‍ ഭീകരമാണ്. കുടുംബശ്രീ അംഗങ്ങള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ പറ്റൂ. കടകളില്‍ നിന്ന് ആവശ്യമായ വസ്തുക്കള്‍ തെരഞ്ഞെടുത്ത ശേഷം ഇതിന്റെ ബില്ല് ബാങ്കില്‍ നല്‍കണം. ബാങ്ക് പണം വ്യാപാരിക്ക് കൈമാറ്റം ചെയ്തു കഴിഞ്ഞാല്‍ സാധനങ്ങള്‍ ലഭിക്കും.
എല്ലാ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുമോ, വ്യാപാരികള്‍ ഇതിന് തയാറാകുമോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്കാന് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ബാങ്ക് നിര്‍ദേശിക്കുന്ന കടയില്‍ നിന്നാകും സാധനങ്ങള്‍ വാങ്ങേണ്ടത്. അതിനാല്‍ കടക്കാര് അമിത വിലയീടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
തിരിച്ചടവില്‍ ഒളിഞ്ഞിരിക്കുന്നതും വലിയ കൊള്ളയാണ്. നാലുവര്‍ഷത്തിനുള്ളില്‍ ഒന്‍പത് ശതമാനം പലിശയോടെയാണ് വായ്പ തിരിച്ചടയ്ക്കേണ്ടത്. അടവ് പൂര്‍ത്തിയാകുമ്പോള്‍ പലിശ തിരികെ ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ ഒരു തവണയെങ്കിലും തിരിച്ചടവ് മുടങ്ങിയാല്‍ പലിശത്തുക തിരികെ ലഭിക്കില്ല.
ഒരു ലക്ഷം രൂപ എടുക്കുന്ന ആള് നാലുവര്‍ഷം കൊണ്ട് 1,36,000രൂപ തിരികെ അടയ്ക്കണം. തവണ മുടങ്ങാതെ അടച്ചാല്‍ മാത്രമേ പലിശയായ 36,000 രൂപ തിരികെ ലഭിക്കൂ. ആദ്യ ഒരു വര്‍ഷം ലഭ്യമാകുന്ന തുക അടച്ചാല്‍ മതി. എന്നാല്‍ അടുത്ത മൂന്നു വര്‍ഷം ബാക്കിയുള്ള തുകയുടെ കൃത്യമായ തവണകള്‍ അടയ്ക്കണം. രണ്ടു തവണയിലധികം മുടക്കം വരുത്തിയാല്‍ ബാങ്ക് അധികൃതര്‍ സാധനങ്ങള്‍ ജപ്തി ചെയ്യുമെന്നും നിബന്ധനയില്‍ വ്യക്തമാക്കുന്നു.
പ്രളയത്തില്‍ എല്ലാം നഷ്ടമായ സാധരണക്കാരാണ് കുടുംബശ്രീ വായ്പ പ്രതീക്ഷിച്ച് കാത്തിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന നിബന്ധനകള്‍ താങ്ങാന്‍ സാധിക്കാതെ വായ്പ വാങ്ങുന്നതില്‍ നിന്ന് പലരും പിന്നോട്ടു പോവുകയാണ്. കൂലിവേലയ്ക്ക് പോയി കുടുംബം പുലര്‍ത്തുന്നവരായിരുന്നു ആവശ്യക്കാരില്‍ കൂടുതലും. ഏതെങ്കിലും കാരണവശാല്‍ ഒരു തവണ മുടക്കം വന്നാല്‍ വന്‍ പലിശ നല്‍കേണ്ടി വരുമെന്ന ഭയമാണ് വായ്പ എടുക്കുന്നതില്‍ നിന്ന് ഇവര്‍ പിന്നോട്ടു പോകാന്‍ കാരണം.
ഇതിനു പുറമെ ബാങ്കുകള്‍ക്ക് ഈ പദ്ധതി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സാവകാശം വേണ്ടിവരും. നിലവില്‍ സ്വയംസഹായസംഘങ്ങള്‍ക്ക് 10-12 ശതമാനം പലിശയിലാണ് ബാങ്കുകള്‍ വായ്പ നല്‍കുന്നത്. ഇത് ഒന്‍പതു ശതമാനത്തിലേക്ക് താഴ്ത്തണമെങ്കില്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനമുണ്ടാകണം. ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡുകള്‍ ഇതു സംബന്ധിച്ച് തീരുമാനമെടുത്താല്‍ മാത്രമേ പദ്ധതി തുടങ്ങാന്‍ സാധിക്കുകയുള്ളു എന്ന് സംസ്ഥാന ബാങ്കേഴ്സ് സമിതി കുടുംബശ്രീ ഡയറക്ടറെ അറിയിച്ചതായാണ് സൂചന.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: