ഇടുക്കി: കഴിഞ്ഞുപോയ പ്രളയദിനങ്ങളുടെ നടുക്കുന്ന ഓര്‍മകള്‍ നിലനില്‍ക്കെ സംസ്ഥാനത്തെ പ്രധാന ഡാമുകള്‍ തകര്‍ന്നാല്‍ (ഡാം ബ്രേക്കിങ് അനാലിസിസ്) എന്ത് സംഭവിക്കുമെന്നത് സംബന്ധിച്ച പഠനം പുരോഗമിക്കുന്നു.
ലോകബാങ്ക് പദ്ധതിയായ ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിന്റെ (ഡ്രിപ്) ഭാഗമായാണ് ജലസേചന-വൈദ്യുതി വകുപ്പുകളുടെ കീഴിലുള്ള ഡാമുകളുടെ പഠനം തയാറാക്കിയത്. വൈദ്യുതി ബോര്‍ഡിന്റെ കീഴിലെ പ്രധാനപ്പെട്ട 14 ഡാമുകളും ജലസേചനവകുപ്പിന്റെ 12 ഡാമുകളുമാണ് ജല കമ്മീഷന്റെ സഹകരണത്തോടെയുള്ള ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
കൂടാതെ സംസ്ഥാന വൈദ്യുതി ബോര്‍ഡ് നേരിട്ട് പണം മുടക്കി മൂന്ന് ഡാമുകളുടെ പഠനവും നടത്തുന്നുണ്ട്. പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി. കേന്ദ്ര ജലകമ്മീഷനാണ് കേരളത്തിനായി ഫ്ളഡ്മാപ്പിങ് തയാറാക്കിയത്. ഇതിന് ആവശ്യമായ വിവരങ്ങളും ചിത്രങ്ങളും സമാഹരിച്ചു നല്‍കുകയെന്ന ജോലിയാണ് ജലവകുപ്പും വൈദ്യുതിബോര്‍ഡും നിര്‍വഹിച്ചത്.
ഓരോ ഡാമുകളും തകര്‍ന്നാല്‍ എന്ത് സംഭവിക്കും എന്ന പഠനത്തിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ ഇവ നിറഞ്ഞൊഴുകിയാല് എവിടെയൊക്കെയാകും വെള്ളം കയറുക, ഏതൊക്കെ മേഖലകളെയാകും ബാധിക്കുക തുടങ്ങിയവയാണ് ഡിജിറ്റലൈസ് ചെയ്തിരിക്കുന്നത്. ഉപഗ്രഹ സഹായത്തോടെ പൂര്‍ണമായും കംപ്യൂട്ടര്‍ ഗ്രാഫിക്സ് ഉപയോഗിച്ചാണ് ഇത് തയാറാക്കിയത്. ഡ്രിപ്പ് ഇതിനെ പഠനത്തിന്റെ ഫ്ളഡ് മാപ്പിങ് സ്റ്റേജെന്നാണ് വിശേഷിപ്പിക്കുന്നത്.
വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള ഇടുക്കി, കുളമാവ്, ചെറുതോണി, ശബരിഗിരി, കക്കി, ലോവര്‍പെരിയാര്‍, പമ്പ, ആനത്തോട്, മാട്ടുപ്പെട്ടി, കുണ്ടള, പാമ്പ്ള, കല്ലാര്‍കുട്ടി, ആനയിറങ്കല്‍, പൊന്മുടി എന്നീ ഡാമുകളുടെ പഠനമാണ് തയാറായിരിക്കുന്നത്. ജലസേചനവകുപ്പിന്റെ കീഴിലുള്ള മലമ്പുഴ, നെയ്യാര്‍, കാഞ്ഞിരപ്പുഴ, കുറ്റ്യാടി, പോത്തുണ്ടി, വാഴാനി, വാളയാര്‍, മീങ്കര, ചുള്ളിയാര്‍, ചിമ്മിണി, മലങ്കര, പഴശ്ശി എന്നീ ഡാമുകളും ഇതില്‍ ഉള്‍പ്പെടും. ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ഇടമലയാര്‍ ഡാമുകളുടെ പഠനമാണ് ബോര്‍ഡ് നേരിട്ട് നടത്തുന്നത്. ഇതിനായി 2.75 കോടിയാണ് ചെലവിടുന്നത്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. 2012ല്‍ ആരംഭിച്ച ഡ്രിപ് 2020 ജൂണില്‍ അവസാനിക്കും.
സംസ്ഥാനത്താകെ 42 വലിയ ഡാമുകളടക്കം 82 ഡാമുകളുണ്ടെന്നാണ് കണക്ക്. ഇതില്‍ 57 എണ്ണം വൈദ്യുതി ബോര്‍ഡിന്റെയും 25 എണ്ണം ജലസേചന വകുപ്പിന്റെയും ആണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: