ജലന്ധര്‍; കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് മാര്‍പാപ്പയ്ക്കു കത്തയച്ചു. കേരളത്തില്‍ പോയി കേസ് നടത്താന്‍ കൂടുതല്‍ സമയം വേണമെന്നും അതിനാല്‍ സ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്നുമാണ് കത്തില്‍ അഭ്യര്‍ഥിക്കുന്നത്.
അതേസമയം മാര്‍പ്പാപ്പയുടെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു കത്തെന്നാണ് സൂചന. സഭ ആകെ നാണം കെട്ട സാഹചര്യത്തില്‍ ഒരു പുറത്താക്കലിനു പകരം ബിഷപ്പ് മാന്യമായി ചുമതലയൊഴിഞ്ഞുവെന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിയും എന്നാണ് സഭയുടെ കണക്കുകൂട്ടല്‍. മാത്രമല്ല നാളെയാണ് ഫ്രാങ്കോ ചോദ്യം ചെയ്യലിന് പോലീസിനു മുന്പില് ഹാജരാകേണ്ടത്. അതിനു ശേഷം അറസ്റ്റ് ഉണ്ടായേക്കും.
കഴിഞ്ഞ ദിവസം താന്‍ തത്ക്കാലം ചുമതലയൊഴിയുകയാണെന്നും ഉത്തരവാദിത്തങ്ങള്‍ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ മാത്യു കോക്കണ്ടത്തെ ചുമതലയേല്‍പ്പിച്ചതായും ഫ്രാങ്കോ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് വത്തിക്കാന്‍ കത്തയച്ചത്.
ജലന്ധര്‍ രൂപതാ പിആഒ ഫാ. പീറ്റര്‍ കാവുംപുറം ഒപ്പിട്ടിരിക്കുന്ന കത്ത് പതിനാറാം തീയതി അയച്ചതാണ്. തന്നെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവില്ലെന്ന കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ അധികാരം ഒഴിയാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഫ്രാങ്കോ മാര്‍പ്പാപ്പയ്ക്ക് കത്തെഴുതിയെന്നും സത്യം പുറത്തുവരട്ടെയെന്നതിനാല് സ്വന്തം ഇഷ്ടപ്രകാരമാണ് അദ്ദേഹം കത്തയച്ചതെന്നും അഭ്യര്‍ഥന വത്തിക്കാന്‍ സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് അദ്ദേഹമെന്നും പീറ്റര്‍ കാവുംപുറം പറഞ്ഞു.
വത്തിക്കാന്‍ നിര്‍ദേശിക്കും മുന്‍പ് ചുമതലയൊഴിയുന്നതാണ് നല്ലതെന്ന് അഭിഭാഷകര്‍ ഫ്രാങ്കോയോട് പറഞ്ഞിരുന്നുവെന്നാണ് സൂചന. ഞായറാഴ്ചയാണ് ജലന്ധര്‍ രൂപതാ ആസ്ഥാനത്ത് കത്ത് ലഭിച്ചത്. എന്നാല്‍ പുതിയ ബിഷപ്പ് ആരാകും, ആര്‍ക്കായിരിക്കും ചുമതല തുടങ്ങിയ കാര്യങ്ങളില്‍ വത്തിക്കാനില്‍ നിന്ന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് മുതിര്‍ന്ന വികാരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: