കൊച്ചി: കേരള ബ്ലാസ്റ്റേഴ്സില്‍ സച്ചില്‍ തെണ്ടുല്‍ക്കറുടെ 20 ശതമാനം ഓഹരികള്‍ വാങ്ങിയത് തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയും നിര്‍മാതാവ് അല്ലു അരവിന്ദും. ഇവരോടൊപ്പം ഐക്വസ്റ്റ് ഗ്രൂപ്പും കൂടി ചേര്‍ന്നാണ് ഓഹരികള്‍ ഏറ്റെടുത്തതെന്നാണ് വിവരം. കഴിഞ്ഞ ദിവസമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികള്‍ കൈമാറിയെന്നത് സച്ചില്‍ സ്ഥിരീകരിച്ചത്.
സച്ചിന്റെ ഓഹരികള്‍ ടീമിനു പുറത്തുനിന്നുള്ള ഗ്രൂപ്പുകള്‍ വാങ്ങിയെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. ഇക്കാര്യം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തള്ളുകയായിരുന്നു. ബ്ലാസ്റ്റേഴ്സില്‍ 40 ശതമാനം ഓഹരികളുണ്ടായിരുന്ന സച്ചിന് പിന്നീട് 20 ശതമാനം വില്പന നടത്തി. ശേഷിച്ചിരുന്ന 20 ശതമാനമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്.
2014 ല്‍ ഐഎസ്എല്‍ തുടങ്ങിയത് മുതല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെ നിന്ന സച്ചിന്റെ പിന്മാറ്റം ബ്ലാസ്റ്റേഴ്സ് ടീമിനേയും ആരാധകരേയും നിരാശരാക്കുമെന്നതില്‍ തര്‍ക്കമില്ല. സച്ചിന്റെ സാന്നിധ്യം ടീമിന് എന്നും ആവേശവും പ്രചോദനവുമായിരുന്നു.
2015ല്‍ സച്ചിനും പിവിപി ഗ്രൂപ്പും ചേര്‍ന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഓഹരികള്‍ വാങ്ങിയത്. എന്നാല്‍ 2018 മെയില്‍ നടന്ന ഐഎസ്എല്‍ മത്സരത്തിന് മുന്നോടിയായി പിവിപി ഗ്രൂപ്പ് ഓഹരികള്‍ വിറ്റഴിച്ചിരുന്നു. സച്ചിന് തെണ്ടുല്‍ക്കറിന്റെയും പിവിപി ഗ്രൂപ്പിന്റെയും സംയുക്ത ഉടമസ്ഥാവകാശത്തിലാണ് ബ്ലാസ്റ്റേഴ്സ് ആദ്യ രണ്ടു സീസണുകളില്‍ കളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: