ന്യൂദല്‍ഹി: ഹാരിസണ്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. 38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി. കേരളാ ഭൂസംരക്ഷണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനോ ഉടമസ്ഥാവകാശം നിശ്ചയിക്കാനോ സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ഫയലില്‍ പോലും സ്വീകരിക്കാതെയാണ് സുപ്രീംകോടതി തള്ളിയത്. നാലു മിനിറ്റു മാത്രം നീണ്ട വാദത്തില്‍ അപ്പീലില്‍ വിശദമായ വാദം കേള്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ ജയദീപ് ഗുപ്തയുടെ അഭ്യര്‍ത്ഥന സുപ്രീംകോടതി സ്വീകരിച്ചില്ല. ഹൈക്കോടതി വിധി ഇക്കാര്യത്തില്‍ വളരെ കൃത്യമാണെന്ന വിലയിരുത്തലാണ് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന് നടത്തിയത്.
ഭൂമിയുടെ ഉടമസ്ഥാവകാശം അടക്കമുള്ള കാര്യങ്ങളിലെ അന്തിമവാക്ക് സിവില്‍ കോടതികളാണ്. ഹാരിസണിന്റെ കൈവശമുള്ള ഭൂമി തിരികെ പിടിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സിവില്‍ കോടതിയിലാണ് കേസ് നടത്തേണ്ടത്, ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഭൂമിയിലെ ഉടമസ്ഥാവകാശം സംബന്ധിച്ച തീര്‍പ്പിനായി സിവില്‍ കോടതിയെ സമീപിക്കണമെന്ന് കേരളാ ഹൈക്കോടതിയും നേരത്തെ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശിച്ചിരുന്നതാണ്.
കേരളാ ഭൂസംരക്ഷണ നിയമ പ്രകാരം സ്പെഷ്യല്‍ ഓഫീസര്‍ക്ക് കോടതിയുടെ പ്രത്യേക അധികാരങ്ങളുണ്ടെന്നും തര്‍ക്ക ഭൂമിയുടെ ഉടമസ്ഥാവകാശം സ്പെഷ്യല്‍ ഓഫീസര്‍ക്ക് നിശ്ചയിക്കാമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഹൈക്കോടതി തള്ളിയ ഈ നിലപാട് സുപ്രീംകോടതിയും അംഗീകരിച്ചില്ല. സിവില്‍ കോടതികള്‍ക്ക് മാത്രമേ ഭൂമിയുടെ ഉടമസ്ഥാവകാശം നിശ്ചയിക്കാനുള്ള അധികാരമുള്ളൂ എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ അടക്കം വിവിധ പ്ലാന്റേഷനുകളുടെ കൈവശമുണ്ടായിരുന്ന പാട്ടക്കാലാവധി കഴിഞ്ഞ 38,000 ഏക്കര്‍ ഭൂമി തിരികെ പിടിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയാണ് സുപ്രീംകോടതി വിധിയോടെ പൂര്‍ണ്ണമായും റദ്ദായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: