കൊച്ചി: പി.കെ.ശശിക്കെതിരായ പീഡനപരാതിയില്‍ സിപിഎം അന്വേഷണം അന്തിമഘട്ടത്തില്‍. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് രണ്ടംഗ അന്വേഷണ കമ്മിഷന്റെ ശ്രമം. പി.കെ.ശശിക്കെതിരായ നടപടി ശുപാര്‍ശയടക്കമായിരിക്കും റിപ്പോര്‍ട്ടെന്നാണ് സൂചന.
എ.കെ.ബാലനും പി.കെ.ശ്രീമതിയുമടങ്ങുന്ന അന്വേഷണ കമ്മിഷന് പാലക്കാട്ടെത്തി പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. പി.കെ.ശശിയുടെ വിശദീകരണവും രേഖപ്പെടുത്തി. ടെലിഫോണ്‍ സംഭാഷണം ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി കമ്മിഷന് കൈമാറിയിട്ടുണ്ട്.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനാണ് സാധ്യത. ഉത്തരവാദിത്തമുള്ള പാര്‍ട്ടി നേതാവില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റം പി.കെ.ശശിയുടെ ഭാഗത്തുനിന്നുണ്ടായി എന്നാണ് കമ്മിഷന്റെ പ്രാഥമിക വിലയിരുത്തല്‍. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് പരിഗണിക്കുമെന്നാണ് സൂചന. മുപ്പത്, ഒന്ന് തിയതികളില്‍ നടക്കുന്ന സംസ്ഥാന സമിതിയിലായിരിക്കും അച്ചടക്ക നടപടി തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: