ന്യൂദല്‍ഹി: പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ പെടുത്തണമെന്ന് രാജ്യസഭാ സെലക്ട് കമ്മറ്റിയുടെ ശുപാര്‍ശ. സി.ബി.ഐയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും കമ്മറ്റി ചെയര്‍മാനുമായ സത്യവൃത് ചതുര്‍വേദിയാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ സുരക്ഷയെ ബാധിക്കുന്നതൊഴികെയുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിയെയും ലോക്പാലിന്റെ പരിധിയില്‍പെടുത്തണമെന്നാണ് നിര്‍ദേശം. രാജ്യസഭാ സെലക്ട് കമ്മിറ്റിയോഗം ബില്‍ അംഗീകരിച്ച് ഒരു വര്‍ഷത്തിനകം ബില്ല് പ്രാബല്യത്തില്‍ കൊണ്ടുവരാനും ശുപാര്‍ശയുണ്ട്.
പ്രോസിക്യൂഷന് നടപടികളില്‍ സി.ബി.ഐയുടെ സ്വാതന്ത്ര്യത്തെച്ചൊല്ലി ലോക്പാല്‍ ബില്‍ പരിശോധിക്കുന്ന രാജ്യസഭാ സെലക്ട് കമ്മിറ്റിയില്‍ കഴിഞ്ഞദിവസം ഭിന്നതയുണ്ടായിരുന്നു. അഭിപ്രായ ഐക്യമുണ്ടാകാത്തതിനെത്തുടര്ന്നാണ് ഇന്ന് വീണ്ടും യോഗം ചേര്‍ന്നത്.
ലോക്സഭയില്‍ ലോക്പാല്‍ ബില്ല് പാസാക്കിയെങ്കിലും രാജ്യസഭയില്‍ ഇത് പാസാക്കാന്‍ സര്‍ക്കാരിനായിരുന്നില്ല. പ്രതിപക്ഷത്തെ ബി.ജെ.പിയും ഇടതുപക്ഷവും കൊണ്ടുവന്ന ഭേദഗതികള്‍ കണക്കിലെടുക്കാതെ ബില്‍ പാസ്സാക്കാനുള്ള ഭൂരിപക്ഷം സര്‍ക്കാറിന് രാജ്യസഭയിലില്ല. ബില്ലിലെ വ്യവസ്ഥകളില്‍ അഭിപ്രായ ഐക്യത്തിലെത്താന്‍ കഴിയാഞ്ഞതിനാലാണ് സെലക്ട് കമ്മറ്റിയുടെ പരിഗണനയ്ക്ക് ബില്ല് വിട്ടത്.
പ്രധാനമന്ത്രിയെയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. ബജറ്റ് സെക്ഷനില്‍ ബില്ല് അവതരിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടതെങ്കിലും 22 ന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തില്‍ തന്നെ ബില്ല് അവതരിപ്പിച്ച് പാസാക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: