കൊച്ചി: പ്രളയത്തിന്റെ മറവില്‍ നടക്കുന്ന നിര്‍ബന്ധിത ശമ്പളപ്പിരിവ് കൊള്ളയാണെന്ന് ഹൈക്കോടതി. പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ ശമ്പളം നിര്‍ബന്ധിതമായി പിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ ഉത്തരവിടാന്‍ കഴിയുമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ചോദിച്ചു.
ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് ഫ്രണ്ട് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഡിവിഷന് ബെഞ്ച് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ കുത്തിപ്പിരിവിനെ കടന്നാക്രമിച്ചത്.
സംസ്ഥാനത്തെ സാഹചര്യം മനസ്സിലാക്കിയ ജനങ്ങള്‍ സ്വമേധയാ സംഭാവന നല്‍കുന്നുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. മലബാര്‍ ദേവസ്വം ബോര്‍ഡ് നിശ്ചിത തുക നിര്‍ബന്ധമായും നല്കാന് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ സമാന നിലപാടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സ്വീകരിച്ചിരിക്കുന്നത്. നിയമം നോക്കാതെ ഇത്തരമൊരുത്തരവ് എങ്ങനെയിറക്കാനാവും? കോടതി ചോദിച്ചു.
ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാരിന്റെ സമാന നടപടി പരിഗണിച്ചാണ് ഉത്തരവെന്ന് ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിന്റെ നമ്പരോ തീയതിയോ വ്യക്തമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സഹായത്തിനായി ഒരു അഭ്യര്ഥനയാണ് നടത്തിയത്. അതു മനസ്സിലാക്കാതെയുള്ള ഉത്തരവാണ് ബോര്‍ഡ് ഇറക്കിയത്. ജീവനക്കാരുടെ അനുമതിയില്ലാതെ ഒരു ദിവസത്തെ ശമ്പളം പോലും പിടിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. 50,000 രൂപ ശമ്പളമുണ്ടെങ്കിലും 20,000 രൂപയില്‍ താഴെ മാത്രം വീട്ടില്‍ കൊണ്ടു പോകുന്ന ജീവനക്കാരുണ്ട്. പ്രളയ ദുരിതമനുഭവിച്ച ജീവനക്കാരുണ്ട്. ഇവരൊക്കെ എങ്ങനെയാണ് ശമ്പളം നല്‍കുകയെന്നും ഡിവിഷന് ബെഞ്ച് ചോദിച്ചു.
വിവിധ കോണുകളില്‍ നിന്ന് പരാതി വന്നതോടെ നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് സപ്തംബര്‍ 15ന് ചീഫ് സെക്രട്ടറി വിവിധ വകുപ്പ് മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും കുറിപ്പ് നല്‍കിയിരുന്നു. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് ദേവസ്വം ബോര്‍ഡ് കാട്ടിയതെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു. ഇത്തരമൊരുത്തരവ് ഇറക്കുന്നതിന് മുമ്പ് നിയമസെക്രട്ടറിയോട് ആലോചിച്ചിരുന്നോയെന്നും ഡിവിഷന് ബെഞ്ച് ചോദിച്ചു. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം ധാരാളമാളുകള്‍ സഹായം നല്കി. നിര്‍ബന്ധിത പിരിവുകള്‍ ഇത്തരം സഹായങ്ങളെ സാരമായി ബാധിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശമ്പളം പിടിക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കുകയാണെന്നും തീരുമാനം അറിയിക്കാന്‍ സമയം വേണമെന്നും ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന് അറിയിച്ചു. തുടര്‍ന്ന് സപ്തംബര്‍ 19ന് ഹര്‍ജി പരിഗണിക്കാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: