ന്യൂദൽഹി: മലയാളി അത്ലറ്റ് ജിന്സണ് ജോണ്സണ് അര്‍ജുന അവാര്‍ഡ്. ഇക്കഴിഞ്ഞ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഒരു സ്വര്‍ണവും വെള്ളിയും നേടി രാജ്യത്തിന്റെ അഭിമാനമായി ജിന്സണ് മാറിയിരുന്നു. രാജ്യം നല്കിയ ആദരവില്‍ സന്തോഷമുണ്ടെന്ന് ജിന്സണ് മാധ്യമങ്ങളോട് പറഞ്ഞു.
ഏഷ്യന്‍ ഗെയിംസില്‍ 1,500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയതിന് പിന്നാലെയാണ് ജിന്‍സണിനെ തേടി അര്‍ജുന അവാര്‍ഡ് എത്തിയത്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്സണ്. ഇത്തവണ അവാര്‍ഡിനായി പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അടുത്ത വര്‍ഷമോ മറ്റോ കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അടുത്ത ലക്ഷ്യം ഒളിമ്പിക് സ്വര്‍ണമാണ്. 2020ലെ ടോക്യോ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പിലാണെന്നും ജിന്സണ് വ്യക്തമാക്കി. 2014-ല്‍ ടിന്റു ലൂക്ക അര്‍ജുന നേടിയ ശേഷം ഈ ബഹുമതിക്ക് അര്‍ഹനാകുന്ന ആദ്യ മലയാളി അത്ലറ്റെന്ന ബഹുമതിയാണ് ജിന്സണ് ജോണ്‍സണെ കാത്തിരിക്കുന്നത്.
20 പേരെയാണ് അര്‍ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി, ഭാരോദ്വഹന താരം മീരാബായ് ചാനു എന്നിവരെ രാജീവ്ഗാന്ധി ഖേല്‍രത്നാ പുരസ്കാരത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജിന്സണ് പുറമെ ജാവലിന്‍ത്രോയില്‍ ജൂനിയര്‍ വിഭാഗം ലോകറെക്കോഡുകാരനും നിലവിലെ കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവുമായ നീരജ് ചോപ്ര, വനിതകളുടെ 400 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും 4-400 മീറ്റര്‍ റിലേയില്‍ സ്വര്‍ണവും നേടിയ ഹിമ ദാസ് എന്നിവരെയും അര്‍ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
മണിപ്പുരില്‍ നിന്നുള്ള ഭാരോദ്വഹന താരം മീരാബായ് ചാനു കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവാണ്. പരുക്കിനെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ മിരയ്ക്ക് സാധിച്ചില്ല. ഇക്കഴിഞ്ഞ ലോക ഭാരോദ്വഹന വേദിയില്‍ ചാനുവിലൂടെ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. 24 വര്‍ഷത്തിനുശേഷമായിരുന്നു ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ സ്വര്‍ണം നേടിയത്. 1994, 95 വര്‍ഷങ്ങളില്‍ കര്‍ണം മല്ലേശ്വരിയിലൂടെയാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മുന്‍പ് സ്വര്‍ണം നേടിയത്.
സിക്കി റെഡ്ഡി (ബാഡ്മിന്റണ്‍), സതീഷ് കുമാര്‍ (ബോക്സിങ്), മണിക ബത്ര, ജി. സത്യന് (ടേബിള്‍ ടെന്നീസ്), പൂജാ കദിയന്‍ (വുഷു), മന്‍പ്രീത് സിങ്, സവിത (ഹോക്കി), രാഹി സര്‍ണോബത്ത്, അങ്കുര്‍ മിത്തല്‍, ശ്രേയസി സിങ് (ഷൂട്ടിങ്), സുമിത് (ഗുസ്തി), രോഹന് ബൊപ്പണ്ണ (ടെന്നീസ്), ശുഭാങ്കര്‍ ശര്‍മ (ഗോള്‍ഫ്), സ്മൃതി മന്ദാന (ക്രിക്കറ്റ്), കേണല്‍ രവി റാത്തോര്‍ (പോളോ), അങ്കുര്‍ ധമ, മനോജ് സര്‍കാര്‍ (പാരാ അത്ലറ്റ്) എന്നിവരാണ് അര്‍ജുന അവാര്‍ഡ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍.
മീരാബായ് ചാനുവിന്റെ പരിശീലകന് വിജയ് ശര്‍മ, ടേബിള്‍ ടെന്നീസ് പരിശീലകന് ശ്രീനിവാസ റാവു, ബോക്സിങ് പരിശീലകന് സി.എ. കുട്ടപ്പ, ഹോക്കി കോച്ച് ക്ലാരന്‍സ് ലേബോ, ക്രിക്കറ്റ് കോച്ച് താരക് സിന്‍ഹ, ജൂഡോ പരിശീലകന് ജീവന് ശര്‍മ എന്നിവര്‍ ദ്രോണാചാര്യ പുരസ്കാരത്തിനുള്ള പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്.
കായികരംഗത്തെ സമഗ്ര സംഭാവനക്കുള്ള ധ്യാന്‍ചന്ദ് പുരസ്കാരത്തിന് മലയാളി ഒളിമ്പ്യന്‍ ബോബി അലോഷ്യസിനെ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒപ്പം ഭരത് ഛേത്രി (ഹോക്കി), സത്യദേവ് പ്രസാദ് (അമ്പെയ്ത്ത്), ദാദു ചൗഗുളെ (ഗുസ്തി) എന്നിവരും ശുപാര്‍ശ പട്ടികയിലുണ്ട്.
റിട്ടയേര്‍ഡ് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ അധ്യക്ഷനായ കമ്മിറ്റിയാണ് ശുപാര്‍ശ പട്ടിക തയ്യാറാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടിയ സമരേശ് ജംഗ്, ബാഡ്മിന്റണ്‍ താരം അശ്വിനി പൊന്നപ്പ, മുന്‍ ബോക്സിങ് പരിശീലകന് ജി.എസ്. സന്ധു, ഹോക്കി പരിശീലകന് എ.കെ ബന്‍സാല്‍, അമ്പെയ്ത്ത്പരിശീലകന് സഞ്ജീവ് സിങ്ങ്, സായിയുടെ സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ഒങ്കാര്‍ കേദിയ, ജോയിന്റ് സെക്രട്ടറി ഇന്ദര്‍ ധാംജിയ എന്നിവരാണ് സെലക്ഷന് കമ്മിറ്റി അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: