കൊട്ടിയൂര്‍: ഒന്നര മാസം മുമ്പ് ഗതാഗതം നിരോധിച്ച കണ്ണൂര്‍ -വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാല്‍ച്ചുരം വഴി ഗതാഗതം പുന:സ്ഥാപിച്ചു. ഇന്നലെ രാവിലെ മുതല്‍ കൊട്ടിയൂര്‍ -പാല്‍ച്ചുരം ബോയ്സ് ടൗണ്‍ വഴി വാഹനങ്ങള്‍ ഓടിത്തുടങ്ങി.
ചെങ്കല്ല് കൊണ്ടുവരുന്ന ലോറികളടക്കം വലിയ വാഹനങ്ങള്‍ രാവിലെ മുതല്‍ ഓടിത്തുടക്കിയതിനാല് ഉച്ചയോടെ കെഎസ്ആര്‍ടിസി ചില സര്‍വ്വീസുകള്‍ ഇതുവഴി ഓടിത്തുടങ്ങുകയായിരുന്നു.
മഴക്കാലം തുടങ്ങിയതു മുതല്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പാല്‍ച്ചുരം വഴി ഗതാഗതം മുടങ്ങുന്നത് പതിവായിരുന്നു. ആഗസ്റ്റ് മാസം ആദ്യം രൂക്ഷമായ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഗതാഗതം നിരോധിച്ചത്. കഴിഞ്ഞ രണ്ട് മാസമായി നെടുംപൊയില്‍ പേര്യ വഴിയായിരുന്നു വാഹനങ്ങള്‍ ഓടിയത്.
പാല്‍ച്ചുരത്തില്‍ മണ്ണിടിഞ്ഞ സ്ഥലങ്ങളിലെ മണ്ണ് മാറ്റുകയും ചിലയിടങ്ങളില്‍ മലയിടിച്ച് റോഡ് വീതി കൂട്ടുകയും ചെയ്തിട്ടുണ്ട്. റോഡിന്റെ താഴെഭാഗം ഇടിഞ്ഞ സ്ഥലത്ത് വേലി കെട്ടിയിട്ടുണ്ട്. അപകട ഭീഷണി ഉള്ളതിനാല്‍ വാഹനങ്ങള്‍ വേഗത കുറച്ച് പോകണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: