തലശ്ശേരി: തലശ്ശേരിയില്‍ നിന്ന് മുന്നോട്ടുള്ള യാത്രാവഴികളില്‍ പുഴ കടക്കാനുള്ള മര്‍മ്മ പ്രധാനമായ അഞ്ച് പാലങ്ങളും തകര്‍ച്ചാ ഭീഷണി നേരിടുന്നു. പതനത്തിന്റെ നാളുകളെണ്ണിത്തുടങ്ങിയ അഞ്ചിന്റെയും പുറം കാഴ്ചകളും അടിഭാഗദൃശ്യങ്ങളും ആരെയും പേടിപ്പെടുത്തുന്നതാണ്. ദേശീയപാതയിലും സംസ്ഥാന പാതകളിലുമായുള്ള മാഹി, എരഞ്ഞോളി, മമ്പറം, കുയ്യാലി, ചേക്കു പാലങ്ങളാണ് അത്യന്തം അപകടാവസ്ഥയിലുള്ളത്. ഇവയില്‍ മിക്കതിനും ബദലായി സമാന്തരപാലം പണിയാന്‍ തീരുമാനവും പ്രഖ്യാപനവും നടപടികളും ഉണ്ടായെങ്കിലും സാങ്കേതികക്കുരുക്കില്‍ അകപ്പെട്ടതിനെത്തുടര്‍ന്ന് നിര്‍മ്മാണ പ്രവൃത്തികള്‍ തടസ്സപ്പെട്ട് കിടപ്പാണ്.
ഉത്തരമലബാറിനെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ ഏറെ പ്രാധാന്യമുള്ള പാലങ്ങളിലൊന്നാണ് ദേശീയപാതയില്‍ മയ്യഴിപ്പുഴക്ക് കുറുകെയുള്ള മാഹി പാലം. 1933 ല്‍ ബ്രിട്ടിഷുകാര്‍ പണിതീര്‍ത്ത മാഹി പാലത്തിനിപ്പോള്‍ 85 വയസ്സ്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ ഇത് വഴി കടന്നു പോവുന്നുണ്ട്. ഭാരവണ്ടികളാണ് കൂട്ടത്തിലേറെയും. നിത്യവും ഇത്രയും ഭാരം പേറുന്ന ഈ പാലം ആശങ്കാജനകമായ രീതിയില്‍ ബലക്ഷയം നേരിടുകയാണിപ്പോള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1971 ല്‍ തൂണുകള്‍ നില നിര്‍ത്തി പാലത്തിന്റെ മേല്‍ഭാഗം പുതുക്കിപ്പണിതിരുന്നു. ഇതില്‍ പിന്നിട് തൂണുകള്‍ക്കും അടിഭാഗത്തും സാരമായ തകരാറുകള്‍ കാണപ്പെട്ടതിനാല്‍ 2003 ലും 2005 ലും നേരിയ തോതില്‍ അറ്റകുറ്റപണി നടത്തി. പിന്നാലെയാണ് ബീമുകള്‍ക്ക് താഴെ നീണ്ട വിള്ളലുകളും ഭാരം കുറയ്ക്കാന്‍ ഘടിപ്പിച്ചിരുന്ന ബെയറിങ്ങുകള്‍ നഷ്ടപ്പെട്ടതായും കണ്ടെത്തിയത്. ഭാരവാഹനങ്ങള്‍ ഓടുമ്പോള്‍ പാലത്തിന് അസാധാരണ കുലുക്കവും അനുഭവപ്പെട്ടു തുടങ്ങിയതോടെ 2016 ല്‍ പത്ത് ദിവസത്തോളം ഗതാഗതം തടഞ്ഞ് ഗണൈറ്റിംഗ് എന്ന ബലപ്പെടുത്തല്‍ നടത്തി ആയുസ് ദീര്ഘിപ്പിച്ചെടുക്കുകയായിരുന്നു. മാഹിയില്‍ പുതിയ പാലം പണിയാന്‍ നാല് വര്‍ഷം മുമ്പ് മണ്ണ് പരിശോധന വരെ നടത്തിയതാണ്. എന്നാല്‍ നിര്‍ദ്ദിഷ്ട മുഴപ്പിലങ്ങാട് മാഹി ബൈപ്പാസിന്റെ വഴിയില്‍ മയ്യഴിപ്പുഴയില്‍ മറ്റൊരു പാലം അനിവാര്യമായതിനെത്തുടര്‍ന്ന് തൊട്ടടുത്ത് തന്നെ പുതിയൊരു പാലത്തിന് സാധ്യതയില്ലെന്ന വിലയിരുത്തലില്‍ തുടര്‍ നടപടികള്‍ തടസ്സപ്പെട്ട നിലയിലാണുള്ളത്.
കിഴക്കിനെ തലശ്ശേരിയുമായി ബന്ധിപ്പിക്കുന്ന എരഞ്ഞോളി പാലത്തിനും ഇപ്പോള്‍ പ്രായം എണ്‍പത് പിന്നിട്ടു. വയോധികപരുവത്തിലുള്ള പാലത്തിന്റെ മുകള്ഭാഗം ആര്‍ച്ചിലും സ്ലാബിനടിയിലും സാരമായ തകരാറുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ടെങ്കിലും ഇതിന്മേല് കൂടിയുള്ള വാഹന ഗതാഗതത്തിന് ഇതേവരെ നിയന്ത്രണം പോലും ഏര്‍പ്പെടുത്തിയിട്ടില്ല. ഇതിനിടയില്‍ പ്രഖ്യാപിക്കപ്പെട്ട വളവുപാറ കെഎസ്ടിപി റോഡിനായി തൊട്ടടുത്ത് പുതിയ പാലം പണിയാന്‍ പുഴയില്‍ തൂണുകളൂം കരയില്‍ കൂറ്റന്‍ ബീമുകളും വാര്‍ത്ത് വച്ചിരുന്നു. എന്നാല്‍ തുടര്‍ പ്രവൃത്തികള്‍ നടത്താനായില്ല. നിര്‍ദ്ദിഷ്ട ജലപാത നിര്‍മ്മാണത്തിന്റെ പേരില്‍ പുതിയ പാലത്തിന്റെ ഉയരവും തൂണുകള്‍ തമ്മിലുള്ള വീതിയും കൂട്ടണമെന്ന നിര്‍ദ്ദേശം വന്നതോടെ എരഞ്ഞോളിപ്പുഴയിലെ സമാന്തരപാലം പണിയും അനിശ്ചിതത്വത്തിലാണുള്ളത്.
തകര്‍ച്ചാഭീഷണി നേരിടുന്ന മമ്പറം പാലത്തിന്റെ സമാന്തരപാലം പണിയും എരഞ്ഞോളിക്ക് സമാന സാഹചര്യത്തില്‍ സാങ്കേതികക്കുരുക്കിലാണുള്ളത്. ഇവിടെയുള്ള പഴയപാലത്തിന്റെ നില ഏറെ പരിതാപകരമായപ്പോഴാണ് നാട്ടുകാരുടെ മുറവിളികളെ തുടര്‍ന്ന് പുതിയ പാലത്തിന് അടിത്തറ കെട്ടിത്തുടങ്ങിയത്. ഇവിടെയും ജലപാത ചട്ടങ്ങള്‍ പാലിക്കേണ്ടതിനാല്‍ തുടര്‍പ്രവൃത്തികള്‍ മുടങ്ങിയിട്ട് മാസങ്ങളായി.
മട്ടന്നൂര്‍ വിമാനത്താവളം പ്രവൃത്തിച്ചു തുടങ്ങിയാല്‍ നാട്ടുകാര്‍ക്കും മറുനാട്ടുകാര്‍ക്കും ഏറെ പ്രധാനപ്പെട്ടതായി മാറുന്നതാണ് തലശ്ശേരി-അഞ്ചരക്കണ്ടി പാത. ഇതിലെ സുപ്രധാന പാലങ്ങളിലൊന്നായ ചേക്കു പാലത്തിന്റെ നിലയും ശോചനീയമാണ്. ബീമിന്റെ കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ പുറത്ത് കാണുന്ന നിലയിലാണ് ചേക്കുപാലമുള്ളത്.
തലശ്ശേരി പട്ടണത്തില്‍ ഗതാഗത സ്തംഭനമുണ്ടാവുമ്പോള് വാഹനങ്ങളെ വഴിതിരിച്ചുവിടാറുള്ള കുയ്യാലി പാലവും അത്യന്തം അപകടാവസ്ഥയിലാണുള്ളത്. 1966 മുതല്‍ ഗതാഗതം അനുവദിക്കപ്പെട്ട കുയ്യാലി പാലത്തിന്റെ കൈവരികള്‍ മിക്കതും പൊട്ടിപൊളിഞ്ഞ് കിടപ്പാണ്. അടിഭാഗത്തെ ബീമുകളുടെ കമ്പികള്‍ ദ്രവിച്ച നിലയില്‍ പുറത്ത് കാണാം. റെയില്‍വെ ഗേറ്റിനടുത്തായതിനാല് ഗേറ്റടക്കുന്ന സമയങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് പാലത്തിന് മുകളിലാണ്. ഇത് ബലക്ഷയത്തിന് ആക്കം കൂട്ടുന്നുണ്ട്. ഇവിടെ റെയില്‍വെ മേല്‍പാലത്തിനാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പാളം ഒഴിവാക്കി കുയ്യാലി പുഴയിലൂടെ ചിറക്കര ഭാഗത്തേക്ക് പാലം പണിയാനാണ് പൊതുമരാമത്ത് വകുപ്പിന്റെ ആലോചനയെന്നും സൂചനയുണ്ട്. അപകടമുഖത്തുള്ള പാലങ്ങളില്‍ ഒന്ന് തകര്‍ന്നാല്‍ തന്നെ തലശ്ശേരി മേഖലയിലൂടെയുള്ള യാത്ര ദുഷ്കരമാവുമെന്ന കാര്യം ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: