ഇരിട്ടി: ഇരിട്ടി, മട്ടന്നൂര്‍ നഗരസഭകളിലെ മൂന്ന് ലക്ഷത്തോളം വരുന്ന മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ള മെത്തിക്കാനുള്ള ബൃഹദ് പദ്ധതിക്ക് പഴശ്ശി പദ്ധതി പ്രദേശത്ത് തുടക്കമായി. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 75 കോടി ചെലവിലാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം.
പഴശ്ശി ഡാമിനോട് ചേര്‍ന്ന് കണ്ണൂര്‍, കൊളശ്ശേരി പദ്ധതികള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതികള്‍ക്ക് സമീപമാണ് ഇതിനായുള്ള കൂറ്റന്‍ കിണറിന്റെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. രണ്ടുമാസം കൊണ്ട് പഴശ്ശി അണക്കെട്ടിലെ സംഭരണശേഷിയുടെ പൊക്കത്തില്‍ കിണറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. പെട്ടെന്ന് ഷട്ടര്‍ അടക്കുകയാണെങ്കില്‍ പദ്ധതിയില്‍ ജലമുയരാനും ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടതായും വരും. അതിനാല്‍ ദ്രുതഗതിയിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.
പദ്ധതിക്കായി 42 ദശലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണവും ചാവശ്ശേരിപ്പറമ്പില്‍ ആരംഭിച്ചു കഴിഞ്ഞു. ഇരിട്ടി നഗരസഭയില്‍ ഹൈസ്കൂള്‍ ഗ്രൗണ്ടിന് സമീപവും മട്ടന്നൂര്‍ നഗരസഭയില്‍ കൊതേരിയിലും 15 ലക്ഷം ലിറ്റര്‍ വീതം സംഭരണശേഷിയുള്ള ടാങ്കുകള്‍ സ്ഥാപിക്കും. ഇവിടങ്ങളില്‍ നിന്നും പൈപ്പുകള്‍ മുഖേനയാണ് വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുക.
ജില്ലയിലെ കുടിവെള്ള പദ്ധതികളുടെ എഴുപതു ശതമാനവും പഴശ്ശി പദ്ധതിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. തളിപ്പറമ്പ്, പട്ടുവം മേഖലകളില്‍ കുടിവെള്ളമെത്തിക്കുന്ന ജപ്പാന് കുടിവെള്ള പദ്ധതിയും പഴശ്ശിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. റീന എഞ്ചിനീയറിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയായി പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: