പെരിങ്ങോം: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് സുസ്ഥിര വികസനം യാഥാര്‍ഥ്യമാക്കുന്നതിനായി വിദ്യാഭ്യാസത്തെയും തൊഴിലിനെയും ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി എ.കെ.ബാലന് പറഞ്ഞു. പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തിലെ പെരിങ്ങോത്ത് സംസ്ഥാന പട്ടികജാതി വികസന വകുപ്പ് സ്ഥാപിക്കുന്ന മോഡല്‍ റസിഡെന്‍ഷ്യല്‍ സ്കൂളിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് സമൂഹത്തില്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉയര്‍ന്നുവരാന്‍ കഴിയാതിരുന്നതിന്റെ പ്രധാന കാരണം ഭൂപരിഷ്കരണ നിയമത്തിന്റെ ഗുണം മറ്റിതര വിഭാഗങ്ങളെപ്പോലെ ഈ വിഭാഗത്തിന് ലഭിച്ചില്ല എന്നതാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ ഭൂരിപക്ഷവും കുടിയിരിപ്പോ കുടികിടപ്പോ ആയിരുന്നു. പരമാവധി പത്ത് സെന്റ്. എന്നാല്‍ മറ്റിതര വിഭാഗങ്ങള്‍ കാണക്കുടിയാനോ പാട്ടക്കുടിയാനോ ആയിരുന്നു. അതുകൊണ്ട് അഞ്ചേക്കറോ പത്തേക്കറോ പതിനഞ്ച് ഏക്കറോ വരെ ഭൂമിയുടെ ഉടമസ്ഥരാകാന്‍ മറ്റുള്ള വിഭാഗങ്ങള്‍ക്ക് കഴിഞ്ഞു. ഭൂമി പ്രധാനപ്പെട്ട ഒരു സ്വത്തും സമ്പത്തുമാണ്. അതിനെ ഉപയോഗിച്ചാണ് മറ്റിതര വിഭാഗങ്ങള്‍ പിടിച്ചുനിന്നതും പിടിച്ചുകയറിയതും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ പാവങ്ങള്‍ക്ക് ഭൂമിക്ക് പകരം അധ്വാനശേഷി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇനിയിപ്പോള്‍ ഭൂമി, വീട് വെക്കുന്നതിനപ്പുറം പണ്ടത്തെ നിലയ്ക്ക് കൊടുക്കാന്‍ കഴിയില്ല. അതിനാല്‍ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് ഈ വിഭാഗത്തിനു മുന്നിലുള്ള ഏക ആശ്രയം വിദ്യാഭ്യാസവും തുടര്‍ന്നുള്ള തൊഴിലുമാണ്. പയ്യന്നൂര്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനത്തില്‍ എടുത്തുപറയാവുന്ന ഏടുകളിലൊന്നാണ് ഇവിടെ സ്ഥാപിക്കുന്ന മോഡല്‍ റസിഡെന്‍ഷ്യല്‍ സ്കൂള്‍. ഈ സ്കൂളില്‍ താല്‍ക്കാലിക കെട്ടിടത്തില്‍ അടുത്ത അധ്യയന വര്‍ഷം ക്ലാസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
സി.കൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് പി.നളിനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി.നൂറുദ്ദീന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരയ കെ.സത്യഭാമ (എരമംകുറ്റൂര്‍), പി.ഉഷ (കാങ്കോല്‍ ആലപ്പടമ്പ), എം.രാഘവന് (കരിവെള്ളൂര്‍-പെരളം), എം.വി.ഗോവിന്ദന് (രാമന്തളി), കൊച്ചുറാണി ജോര്‍ജ് (ചെറുപുഴ), ജില്ലാ പഞ്ചായത്തംഗം ജാനകി ടീച്ചര്‍, പെരിങ്ങോം വയക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രകാശന്, ബ്ലോക്ക് പഞ്ചാത്തംഗം സി.സത്യപാലന്, ഗ്രാമ പഞ്ചായത്തംഗം കെ.പ്രജിത, സെക്രട്ടറി പി.വി.കെ.മഞ്ജുഷ, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.കെ.ഷാജു, സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗം ഇ. ഗംഗാധരന്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ഇ.വിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. 14 കോടി 70 ലക്ഷം രൂപ ചെലവഴിച്ചാണ് റസിഡെന്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: