കണ്ണൂര്‍: കോര്പ്പറേഷന് അവഗണനയുടെ നേര്‍ചിത്രമായി കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ്. രാപ്പകല്‍ വ്യത്യാസമില്ലാതെ ഇവിടം സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. ഒരുഭാഗത്ത് അന്യസംസ്ഥാനക്കാരും യാചകരും, മറ്റൊരു ഭാഗത്ത് സ്ത്രീ പുരുഷലൈംഗികത്തൊഴിലാളികളും പിടിച്ചുപറിക്കാരും, ടൂറിസ്റ്റ്ബസ്സുകളുടെ പാര്‍ക്കിങ്ങ് കേന്ദ്രമായി മാറിയ സ്റ്റാന്റില്‍ യാത്രക്കാരെയും ബസ്സുകളെയും കൂസാതെ പശുക്കളും തെരുവ് നായകളും അലഞ്ഞുതിരിയുകയാണ്. ബസ് കാത്തിരിക്കേണ്ടിടത്ത് പോലും വാണിഭം നടക്കുന്നു. ഇതാണ് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിലെത്തിച്ചേരുന്നവര്ക്ക് കാണാന്‍ കഴിയുന്ന നേര്‍ക്കാഴ്ച. ഒരുകാലത്ത് രാപ്പകല്‍ ഭേദമന്യേ നൂറുകണക്കിന് യാത്രക്കാരും ബസ്സുകളും നിറഞ്ഞുനിന്നിരുന്ന ഇവിടം ഇന്ന് നാഥനില്ലാകളരിയാണ്. ബസ്സ് കാത്ത് നില്ക്കുന്ന യാത്രക്കാര്‍ക്ക് ഇവിടെയെത്തുമ്പോള്‍ നെഞ്ചിടിപ്പേറും.
പട്ടാപകല്‍ പോലും ഇവിടെ എന്ത് അതിക്രമവും നടക്കുന്ന സ്ഥിതിയാണുള്ളത്. കണ്ണൂര്‍ കോപ്പറേഷന്റെ മൂക്കിന് താഴെയാണ് ജില്ലാ ആസ്ഥാനം കൂടിയായ നഗര സിരാകേന്ദ്രത്തില്‍ ഇത്തരമൊരു ദുരവസ്ഥ അരങ്ങു തകര്‍ക്കുന്നത്. ആയിരങ്ങള്‍ സമ്പാദിക്കുന്ന യാചകരും പിടിച്ചുപറിക്കാരും പകല്‍വെളിച്ചത്തില്‍പ്പോലും ആരെയും ഭയപ്പെടാതെ ഇടപാട് നടത്തുന്ന പെണ്‍വാണിഭക്കാരും ലക്ഷങ്ങള്‍ കൊയ്യുന്ന ടൂറിസ്റ്റ് ബസ്സുകളും സ്ഥിരം കാഴ്ചയാണ്. ബസ്സ് സ്റ്റാന്റ് പരിസരം പലപ്പോഴും നാല്കാലികള് കയ്യടക്കിയ സ്ഥിതിയാണ്. പശുക്കൂട്ടങ്ങളുടെ രാത്രിയുറക്കവും ഇവിടെയാണ്. നേരം പുലരുമ്പോഴേക്കും ഷോപ്പിംഗ് കോംപ്ലക്സിന്റെ മുറ്റവും ബസ്സ് കാത്തിരിക്കുന്ന സ്ഥലവും ബസ്സ് ട്രാക്കുകളുമെല്ലാം ചാണക പ്രളയമായി മാറുക പതിവാണ്. ബസ്സ് സ്റ്റാന്റില്‍ ആധുനിക സൗകര്യങ്ങളോടെയുളള മാര്‍ക്കറ്റ് കോംപ്ലക്സ് ഉള്‍പ്പെടെ നിര്‍മ്മിക്കുമെന്ന് കോര്പ്പറേഷന് പ്രഖ്യാപനം നടത്തിയ മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇതിനുളള നടപടി ക്രമങ്ങളെല്ലാം കടലാസില്‍ ഒതുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: