ഇരിട്ടി: യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടയില്‍ ലഹരിയുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇരിട്ടി നഗരസഭാ പരിധിയില്‍ ഇത്തരം വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കേന്ദ്രങ്ങളില്‍ ശക്തമായ പരിശോധന നടത്താന്‍ തീരുമാനം. ഇരിട്ടി നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന പോലീസ്, എക്സൈസ്, ആരോഗ്യവിഭാഗം തുടങ്ങി വിവിധ വകുപ്പുകളുടേയും കോളേജ്, സ്കൂള്‍അദ്ധ്യാപകര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ എന്നിവയുടെയും സംയുക്തയോഗത്തിലാണ് തീരുമാനം.
വരും ദിവസങ്ങളില്‍ പോലീസ്, എക്സൈസ്, നഗരസഭാ ആരോഗ്യവിഭാഗം എന്നിവ സംയുക്തമായാണ് പരിശോധന നടത്തുക. കടകളില്‍ നിന്നും ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടുകയാണെങ്കില്‍ കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളുണ്ടാകും.
ഇരിട്ടി നഗരത്തിലും ഗ്രാമപ്രേദേശങ്ങളിലും മദ്യത്തിന് പുറമെ കഞ്ചാവും പുകയില ഉല്‍പ്പന്നങ്ങളും സുലഭമായി ലഭിക്കുന്നതായി യോഗത്തില്‍ പൊതുജനാഭിപ്രായമുയര്ന്നു. ഈ അഭിപ്രായങ്ങള്‍ പരിഗണിച്ച് വിവിധതരത്തിലുള്ള ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമെടുത്തു. യോഗത്തില്‍ നഗരസഭാ ചെയര്മാന് പി.പി.അശോകന് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പത്മകുമാര്‍, എസ്ഐ സിനു കൊയിലത്ത്, മട്ടന്നൂര്‍, ഇരട്ടി സ്റ്റേഷനുകളിലെ എസ്ഐമാരായ ഹരിദാസ്, അരിസ്റ്റോട്ടില്‍, വിവിധ കോളേജുകളിലെയും സ്കൂളുകളിലെയും അദ്ധ്യാപകര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, സിഡിഎസ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: