കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ സഹോദരി കൊച്ചിയില്‍ നിരാഹാര സമരം ആരംഭിച്ചു. തന്റെ സഹോദരിക്ക് നീതി ലഭിക്കും വരെ സമരം തുടരുമെന്ന് അവര്‍ പറഞ്ഞു.
സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറിലെ സമരപ്പന്തലിലാണ് നിരാഹാരം. സമരം തുടങ്ങി പത്ത് ദിവസം പിന്നിട്ടിട്ടും കന്യാസ്ത്രീക്ക് അനുകൂലമായ നിലപാട് കത്തോലിക്ക സഭ എടുക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് സുപ്രധാന തീരുമാനവുമായി ഇരയുടെ സഹോദരിയും രംഗത്തെത്തിയത്.
കത്തോലിക്കാ സഭയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും തന്റെ സഹോദരിക്ക് നീതി ലഭിച്ചില്ല. കോടതിയില്‍ മാത്രമാണ് ഇപ്പോള്‍ വിശ്വാസമെന്നും സഹോദരി പറഞ്ഞു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി സാമൂഹ്യ പ്രവര്‍ത്തക ഡോ.പി.ഗീതയും തിങ്കളാഴ്ച വൈകിട്ട് മുതല്‍ നിരാഹാരം ആരംഭിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി നിരാഹാരമനുഷ്ഠിച്ച അലോഷ്യ ജോസഫിനെ ആശുപത്രിയിലേക്ക് മാറ്റി.
എറണാകുളം- അങ്കമാലി അതിരൂപതിയിലെയും മാര്‍ത്തോമാ സഭയിലെയും പത്തിലധികം വൈദികര്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ശനിയാഴ്ച കൊച്ചിയിലെ സമരപ്പന്തലില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: