തിരുവനന്തപുരം: മത്സര ഇനങ്ങളില്‍ മാറ്റമില്ലാതെ സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കും. ആര്‍ഭാടങ്ങളും അനാവശ്യ ചെലവുകളും ഒഴിവാക്കി കുട്ടികളുടെ ആഘോഷമായിട്ടാകും മത്സരങ്ങള്‍ നടത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച ചേര്‍ന്ന മാന്വല്‍ കമ്മറ്റിയോഗത്തിലാണ് തീരുമാനം.
കായികമേള ഒക്ടോബറില്‍ തിരുവനന്തപുരത്തും ശാസ്ത്രോത്സവം നവംബറില്‍ കണ്ണൂരിലും സ്പെഷല്‍ സ്കൂള്‍ കലോത്സവം ഒക്ടോബര്‍ അവസാനം കൊല്ലത്തും നടക്കും. എല്ലാ മേളകളുടെയും ഉദ്ഘാടന, സമാപന സമ്മേളനങ്ങള്‍ ഒഴിവാക്കും. കലോത്സവത്തില്‍ എല്‍പി, യുപി വിഭാഗത്തില്‍ സ്കൂള്‍ തലത്തില്‍ വരെ മത്സരങ്ങള്‍ നിജപ്പെടുത്തും. നിലവില്‍ യുപി വിഭാഗം ജില്ലാതലം വരെയും എല്‍പി വിഭാഗം സബ്ജില്ല വരെയും ആണ് മത്സരിക്കുന്നത്. 232 ഇനങ്ങളും മത്സരത്തില്‍ ഉണ്ടാകും. കലോത്സവ ദിനങ്ങള്‍ ചുരുക്കി വേദികളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. മത്സരം രാത്രിയിലേക്കു നീളുന്നത് ഒഴിവാക്കും. ജില്ലാ തലത്തില്‍ വിധികര്‍ത്താക്കളെ സംസ്ഥാന തലത്തില്‍ നിന്നും നേരിട്ട് നല്‍കും. ഇതോടെ ജില്ലാ മത്സരങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ വിധി നിര്‍ണയം സാധ്യമാകും. ഇതുവഴി അപ്പീലുകള്‍ കുറയക്കാനാകുമെന്ന പ്രതീക്ഷയും സര്‍ക്കാരിനുണ്ട്. ഗ്രേസ് മാര്‍ക്കിനു നിലവിലെ മാനദണ്ഡം തന്നെ ഉപയോഗിക്കും.
വ്യക്തിഗത ട്രോഫികള്‍ ഒഴിവാക്കും. പകരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ആഡംബര പന്തലുകള്‍ ഉണ്ടാകില്ല. സംസ്കാരിക ഘോഷയും സാംസ്കാരിക സംഗമവും ഇല്ല. വിധികര്‍ത്താക്കള്‍ക്ക് നല്കുന്ന ഓണറേറിയം കുറയ്ക്കുന്ന കാര്യവും പരിഗണനയിലുണ്ട്. കായിക മേളയ്ക്ക് ഓണറേറിയം ഒഴിവാക്കണമെന്ന് കായിക അധ്യാപകരും കലോത്സവത്തിന് ഓണറേറിയം ഇല്ലാതെ വിധി നിര്‍ണയിക്കാമെന്ന് വിവിധ കലാസംഘടനകളും സര്‍ക്കാരിനോട് പറഞ്ഞിരുന്നു. ഇതും പരിഗണിക്കും. കുടുംബശ്രീ വഴിആകും എല്ലാ മേളകളിലും ഭക്ഷണം ഒരുക്കുക.
മത്സരം നടത്തേണ്ട തീയതികള്‍ സംബന്ധിച്ച് ഇന്ന് നടക്കുന്ന ക്യുഐപി (ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം കമ്മറ്റി) തീരുമാനിക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മേളകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നെങ്കിലും മന്ത്രിമാരുടെ ഉള്‍പ്പെടെ എതിര്‍പ്പുയര്‍ന്നതോടെ തീരുമാനം മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: