പത്തനംതിട്ട: കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പണം വകമാറ്റി ചിലവഴിക്കുന്ന പാരമ്പര്യം കേരളത്തിനുള്ളതിനാലാണ് പ്രളയ ദുരിതാശ്വാസത്തിനനുവദിച്ച തുക പൂര്‍ണമായും പണമായി കേന്ദ്രം നല്‍കാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന് പിള്ള. കേരളത്തെ പ്രളയത്തില്‍ മുക്കിയ ഇടതുസര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി പത്തനംതിട്ട കളക്ട്രേറ്റ് പടിക്കല്‍ നടന്ന ജനകീയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റോഡുകളും വീടുകളും കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. സുനാമി, ഓഖി ഫണ്ടുകള്‍ ഇടത് വലത് സര്‍ക്കാരുകള്‍ വകമാറ്റി ചിലവഴിച്ചിരുന്നു. പ്രളയത്തെ തുടര്‍ന്ന് കേന്ദ്രം അനുവദിച്ച അരി പൂര്‍ണമായും ഏറ്റെടുക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. അപവാദവും വിവാദവും സൃഷ്ടിക്കുന്ന സംസ്ഥാനമായി കേരളം മാറി. മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നുവിട്ട് സര്‍ക്കാര്‍ സൃഷ്ടിച്ച ദുരന്തമാണ് മഹാപ്രളയം. ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: