കോഴിക്കോട്: കന്യാസ്ത്രീ പരാതി കൊടുത്തിട്ടും പീഡനക്കേസില്‍ ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാത്തത് പിണറായി സര്‍ക്കാര്‍ വോട്ടുബാങ്കിനെ ഭയക്കുന്നതുകൊണ്ടാണെന്ന് എം.എന്‍. കാരശ്ശേരി. മതേതര സമാജത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് പബ്ലിക് ലൈബ്രറിക്കു സമീപം 24 മണിക്കൂര്‍ ഉണര്‍ന്നിരിപ്പ് സമരത്തിന് നേതൃത്വം കൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ചരിത്രത്തിലെ സുപ്രധാന സമരമാണിത്. ബിഷപ്പിനെതിരെ കന്യാസ്ത്രീ സമരം ചെയ്യുന്നുവെന്നത് കേരളത്തില്‍ ഇതാദ്യമായിരിക്കും. നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ വിരുദ്ധമായിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തത്. സ്ത്രീക്കു നേരെ 45 സെക്കന്‍ഡ് നേരം തുറിച്ചുനോക്കിയാല്‍ കേസെടുക്കണമെന്ന് നിയമമുള്ള ഒരു രാജ്യത്താണിത് സംഭവിക്കുന്നത്.
തെളിവ് സഹിതം പരാതികൊടുത്ത് മൂന്ന് മാസം കഴിഞ്ഞിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ പോലീസും സര്‍ക്കാരും നിഷ്ക്രിയമായി. എന്തുകൊണ്ടാണ് ഇവിടത്തെ പാര്ട്ടിക്കാര് മിണ്ടാതിരിക്കുന്നത്. ജനങ്ങളുടെ മനസ്സാക്ഷി ഉണര്‍ത്തിയെടുക്കാനാണ് ഈ ഉണര്‍ന്നിരിപ്പ് സമരം. ഇടതുപക്ഷ സര്‍ക്കാര്‍ നേരത്തെയും കേസുകള്‍ അട്ടിമറിച്ചിട്ടുണ്ട്.
ഐസ്ക്രീം കേസ് അട്ടിമറിക്കപ്പെട്ടത് ഇടതുപക്ഷ ഭരണകാലത്താണ്. അഭയകേസിലും ചേകന്നൂര്‍ മൗലവി കേസിലും ദീര്‍ഘകാലത്തെ പ്രക്ഷോഭത്തിനുശേഷമാണ് പ്രതികള്‍ക്കെതിരെ നടപടിയുണ്ടായത്. ഇക്കാര്യത്തിലും സര്‍ക്കാര്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാവും- അദ്ദേഹം പറഞ്ഞു.
നിരവധി പ്രമുഖര്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തി. സിസ്റ്റര്‍ മരിയ ഉദ്ഘാടനം ചെയ്തു. ജെ.ജെ. പള്ളത്ത് മുഖ്യപ്രഭാഷണം നടത്തി. ഹമീദ് ചേന്ദമംഗലൂര്‍, ബിജെപി സംസ്ഥാന വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണന്, കെ. അജിത, പ്രൊഫ.കെ.വി. തോമസ്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. സമരം ഇന്ന് രാവിലെ പത്തിന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: