കേരളത്തെ രക്ഷിക്കാനാകുമോ എന്നത് പ്രളയാനന്തരം ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണ്. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തെക്കുറിച്ച് പ്രഖ്യാപനങ്ങള്‍ മുഴങ്ങുമ്പോഴും കേരളത്തെ എങ്ങനെ രക്ഷിക്കും എന്ന ചോദ്യം മുഴച്ചു നില്ക്കും. പാരിസ്ഥിതിക തകര്‍ച്ചയില്‍ നിന്നു മാത്രമല്ല യുവാക്കള്‍ ജോലി തേടി നാടു വിടുന്നതില്‍ നിന്നും വിഷമടങ്ങിയ ഭക്ഷണവും മലിനീകരണവും രോഗങ്ങളും മൂലം ജനം കഷ്ടപ്പെടുന്നതില്‍ നിന്നും കേരളത്തെ രക്ഷിക്കേണ്ടതുണ്ട്. സൃഷ്ടി പരമായ പ്രതിബദ്ധതയിലേക്ക് ജനങ്ങളെ ഉണര്‍ത്തേണ്ടതുമുണ്ട്.
വനങ്ങള്‍, മലകള്‍, നദികള്‍ തുടങ്ങി പ്രകൃതിയെ തുടര്‍ച്ചയായി ചൂഷണം ചെയ്തതും സംരക്ഷിക്കാതിരുന്നതും പ്രശ്ന കാരണങ്ങളാണ്. അതോടൊപ്പം വെള്ളപ്പൊക്കത്തേയും അണക്കെട്ടുകളേയും നിയന്ത്രിക്കാന്‍ ഏകീകൃത സംവിധാനം ഇല്ലാത്തതും മാറേണ്ടതുണ്ട്. ഇച്ഛാശക്തി ഉണ്ടെങ്കില്‍ ഇതിനൊക്കെ പരിഹാരം കാണാനാകും.
സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ശക്തമായ നിയമ നടപടികള്‍ ഉണ്ടാകുക എന്നതാണ് പ്രധാനം. മരം മുറിക്കലിനു തടയിടുകയും വാഗമണ്‍ പോലുള്ള മലകളില്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കുകയും വേണം. വെള്ളക്കെട്ടിനു സാധ്യതയുള്ളതിനാല്‍ മണല്‍ ഖനനം നിര്‍ത്തലാക്കണം. നിയന്ത്രണമില്ലാതെ മാലിന്യങ്ങള്‍ തള്ളിയും മറ്റുവിധത്തിലും ജലാശയങ്ങളിലെ ഒാക്സിജന്റെ അളവു കുറയ്ക്കുകയും വെള്ളത്തിലെ ജൈവ വ്യവസ്ഥ തകര്‍ക്കുകയും ചെയ്യുന്നത് തടയണം. മാലിന്യങ്ങള്‍ കത്തിച്ച് വായു മലിനമാക്കുന്നതും ഇല്ലാതാക്കണം ശക്തമായ നിയമ നടപടികള്‍ കൊണ്ടേ ഇത് സാധ്യമാകു.
വനവല്‍ക്കരണത്തിന് ജപ്പാന് മാതൃക പരീക്ഷിക്കാവുന്നതാണ്. മലകള്‍, വഴിവക്കുകള്‍ തുടങ്ങി ലഭ്യമായ സ്ഥലങ്ങളിലെല്ലാം മരങ്ങള്‍ നടണം. പെട്ടന്നു വളരുന്ന തണല്‍ മരങ്ങള്‍ക്കിടയില്‍ പഴങ്ങള്‍ നല്കുന്ന ചെടികളും നടണം. മരം വെച്ചു പിടിപ്പിക്കുന്നതിലൂടെ കാടു തന്നെ സൃഷ്ടിക്കാനാകും ഇത്തരം കാടുകളില്‍ തേനീച്ച, മുയല്, കാട്ടുകോഴി തുടങ്ങി ഭക്ഷ്യ യോഗ്യമായ ജീവികളെ വളര്‍ത്തുകയും ആകാം.
മലകളിലും കുന്നുകളിലും ജലം കെട്ടി നിന്ന് ഉരുള്‍ പൊട്ടലിനു സാധ്യതയുള്ള വിടവുകള്‍ കണ്ടെത്തി തുറന്നു വിടണം. ഇപ്പോഴത്തെ മലയിടിച്ചിലിന്റെ മാതൃക പഠിച്ച ശേഷം ആവശ്യമുള്ളിടത്ത് കോണ്‍ക്രീറ്റ് ഭിത്തി കെട്ടുന്നത് ആലോചിക്കാം. പശ്ചിമ ഘട്ടത്തിലെ 75 ശതമാനവും മനുഷ്യ വാസത്തിനു യോജിച്ചതല്ല. സര്‍ക്കാര്‍ ഒരു തരത്തിലും ഇവിടെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അനുവദിക്കരുത്.
പ്രളത്തെ തടയാന്‍ നദികളുടെ ആഴം കൂട്ടുന്ന രീതി കേരളത്തിലും വേണം. മഴക്കാലത്തെ അധിക ജലം കനാലുകളിലൂടെ തിരിച്ചു വിട്ട് മലകളിലും സമതലങ്ങളിലും തടാകങ്ങള്‍ സൃഷ്ടിച്ചെടുക്കാനാകും. വെള്ളപ്പോക്കമില്ലാത്ത സമയത്ത് ഇത്തരം കൃത്രിമ തടാകങ്ങളില്‍ കൃഷി ഇറക്കാവുന്നതാണ്.
തടാകങ്ങള്‍, വലിയ നദികള്‍, സമുദ്ര തീരങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടല്‍ ചെടികള്‍ നടണം. കണ്ടല്‍കാടുകള്‍ മലീനീകരണം തടയുന്നതിനൊപ്പം മത്സ്യങ്ങളുടെ ആവാസ കേന്ദ്രമായും മാറും. സാധ്യമായ തീരങ്ങളില്‍ മുളകളും നടണം. തടാകങ്ങളില്‍ ചെറിയ തുരുത്തുകള്‍ സൃഷ്ടിച്ച് മലീനീകരണം നിയന്ത്രിക്കാനാകും. ഇത്തരം തുരുത്തുകളുടെ പുറം മണ്ണും ചെളിയും നീക്കം ചെയ്യുകയും മുള ഉള്‍പ്പെടെയുള്ള വൃക്ഷങ്ങള്‍ നടുകയും ചെയ്യാം. ജലം ശുദ്ധീകരിക്കുന്നതിന് അപ്പക്കാരം, കരിച്ച ചിരട്ടകള്‍ തുടങ്ങി ഹാനികരമല്ലാത്ത വസ്തുക്കള്‍ ഉപയോഗിക്കണം.
മഴക്കാല വെള്ളപ്പൊക്കം നെല്‍ പാടങ്ങളെ വലിയ തോതില്‍ ശുദ്ധീകരിക്കും. മലീനീകരണം തടയാന്‍ നെല്പാടങ്ങളിലും വനം തുരുത്തുകള്‍ സൃഷ്ടിക്കണം. പാടങ്ങളുടെ തീരത്ത് ഭക്ഷ്യയോഗ്യമായതും ഔഷധഗുണമുള്ളതുമായ ചെടികള്‍ നടാം. ജൈവ വളങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. അരിക്കു പുറമെ താറാവ് വളര്‍ത്തല്‍, തവള, മനഞ്ഞില് മത്സ്യം എന്നിവയുടെ തിരിച്ചു വരവിനും ഇത് വഴിവെക്കും.
ഹോളണ്ടും മറ്റും ചെയ്ത മാതൃകയില്‍ ചതുപ്പു നിലം സൃഷ്ടിക്കാനാകണം. വലിയ തോതില്‍ ജലം സംഭരിച്ചു നിര്‍ത്താനും ജൈവ സമൃദ്ധിക്കും ഇത് സഹായകമാകും. മത്സ്യബന്ധനത്തിന് ഗുണകരമാകുകയും ചെയ്യും.
അടുത്തതായി കേരളം മുഴുവന്‍ നേരിടാന്‍ പോകുന്ന ഭീഷണി സമുദ്രത്തിലെ ജല നിരപ്പ് ഉയരുന്നതാണ്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 3-5 അടി ഉയരുമെന്ന് ശാസ്ത്രജ്ഞര്‍ പ്രവചിച്ചു കഴിഞ്ഞു. ഇപ്പോള്‍ തന്നെ ദക്ഷിണ കടലിലെ പല ദ്വീപുകളേയും കടല്‍ എടുത്തു കഴിഞ്ഞു. ബാങ്കോങിന്റെ നാലിലൊന്ന് കടലിനടിയിലാണ്. തായ്ലാന്റ് നദീതീരത്തു മുഴുവന്‍ വൃക്ഷങ്ങള്‍ നടുകയാണ്. അമേരിക്കയില്‍ കടല്‍ തീരത്ത് പുല്ലുകളാണ് വെച്ചു പിടിപ്പിക്കുന്നത്. ദുബായിയില്‍ തീരത്തു നിന്ന് 100 അടി അകലത്തില്‍ കടലില്‍ മണ് കൂനകള്‍ നിര്‍മ്മിച്ചാണ് തിരകളുടെ ശക്തി കുറയ്ക്കാന്‍ ശ്രമിക്കുന്നത്. മാലി ദ്വീപും ഇതു മാതൃകയാക്കിയിട്ടുണ്ട്. അതെല്ലാം തന്നെ കേരളത്തിനും പരീക്ഷിക്കാവുന്നതാണ്.
പ്ലാസ്റ്റിക്കാണ് മറ്റൊരു വലിയ വെല്ലുവിളി. ഒന്നിനും പ്ലാസ്റ്റിക് ഉപയോഗിക്കരുത്. പേപ്പര്‍, തുണി, കയര്‍, സ്റ്റീല്‍ തുടങ്ങിയ വസ്തുക്കള്‍ കൊണ്ടുള്ള ഉപകരണങ്ങളുടെ ഉപയോഗം ഉറപ്പാക്കണം. കുട്ടനാട് ഉള്‍പ്പെടെ വെള്ളപ്പൊക്ക ഭീഷണി ഉള്ള പ്രദേശങ്ങളില്‍ തൂണ് കെട്ടി അതിനു മുകളില്‍ വീടു നിര്‍മ്മിക്കുന്ന രീതി പിന്തുടരാവുന്നതാണ്. തെക്കുകിഴക്ക് ഏഷ്യന്‍ രാജ്യങ്ങളിലെ മാതൃകയില്‍ കോണ്‍ക്രീറ്റു കൊണ്ടോ മുളകൊണ്ടോ 10 അടി വരെ ഉയരത്തില്‍ തൂണ് നിര്‍മ്മിക്കാം. ജപ്പാനും ഹോളണ്ടും ചെയ്തതുപോലെ വെള്ളം കടക്കാത്ത വീടുകളും പരിക്ഷീക്കാവുന്നതാണ്.
ഇതെല്ലാം ജന പങ്കാളിത്തത്തോടെ മാത്രം നടപ്പാക്കിയാല്‍ വിജയിക്കുന്ന പദ്ധതികളാണ്. അനേകം പേരുടെ പ്രയത്നവും പിന്തുണയും ഇതിന് ആവശ്യമാണ്. കാര്യങ്ങള്‍ നന്നായി നടക്കുമെന്നുറപ്പുണ്ടെങ്കില് വിദേശ മലയാളികള്‍ ഉള്‍പ്പെടെ നിക്ഷേപം നടത്താന്‍ തയ്യാറായേക്കാം. അതിനനുസരിച്ച പാകപ്പെടലിന് രാഷ്ടീയ നേതൃത്വവും ജന മനസ്സും തയ്യാറാകണം എന്നതാണ് പ്രധാനം.
ഡോ. എകെബി പിള്ള
(ചെയര്മാന്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ ഹ്യൂമണ്‍ ഡവലപ്മെന്റ്, ന്യൂയോര്‍ക്ക്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: