ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 68-ാം പിറന്നാള്‍ രാജ്യമെങ്ങും ഇന്നലെ ഉത്സവ പ്രതീതിയോടെ ആഘോഷിച്ചപ്പോള്‍ തമിഴ്നാട്ടിലെ ബിജെപി പ്രവര്‍ത്തകരുടെ ആഘോഷം തീര്‍ത്തും വ്യത്യസ്തമായിരുന്നു.
ചെന്നൈയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്നലെ പിറന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം ബിജെപി സംസ്ഥാന അധ്യക്ഷയും ഗൈനക്കോളജിസ്റ്റുമായ ഡോ. തമിഴിസൈ സൗന്ദര്രാജന് സ്വര്‍ണമോതിരം സമ്മാനിച്ചു. ‘ലോകത്തെ ഏറ്റവും ശക്തനും ജയപ്രിയനുമായ നേതാവിന് ആയുരാരോഗ്യ സൗഖ്യം’ നേര്‍ന്ന് ട്വീറ്റ് ചെയ്യാനും തമിഴിസൈ മറന്നില്ല.
മോതിരം സമ്മാനമായി ലഭിച്ച കുഞ്ഞുങ്ങളിലൊരാളുടെ അച്ഛന് സതീഷിന് സന്തോഷം അടക്കാനാവുന്നില്ല. മോദിജി യുടെ പിറന്നാള്‍ ദിനത്തില്‍ തന്നെ തനിക്കൊരു ആണ്കുഞ്ഞു പിറന്നതിന്റെ ആഹ്ലാദത്തിലാണ് ടാക്സി ഡ്രൈവറായ സതീഷ്. അവനെയൊരു ഡോക്ടറാക്കണം. ഒരു നാള് അവനും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും. അതാണ് സതീഷിന്റെ സ്വപ്നം. ‘മോ’ എന്നു തുടങ്ങുന്ന പേരു കണ്ടെത്താനുള്ള തിരക്കിലാണ് കുഞ്ഞിന്റെ അമ്മൂമ്മ.
പിറന്നാള്‍ ദിനത്തില്‍ പ്രസിഡണ്ട് രാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മോദിക്ക് ആശംസയറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി തുടങ്ങിയ പ്രമുഖ നേതാക്കളും ബോളിവുഡ് താരങ്ങള്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരും ആശംസയര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: