കൊച്ചി: പത്തനംതിട്ടയില്‍ ഹെഡ് മാസ്റ്ററായിരുന്ന ഡാനിയലിന്റേയും അധ്യാപികയായ അന്നമ്മയുടേയും മകനായി 1950 ജൂണ്‍ 27നാണ് ക്യാപ്റ്റന്‍ രാജുവിന്റെ ജനനം. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സുവോളജിയില്‍ പഠനം കഴിഞ്ഞതിന് ശേഷം ഇരുപത്തൊന്നാം വയസ്സില്‍ ഇന്ത്യന്‍ സൈന്യത്തില്‍ കമ്മീഷന്‍ഡ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു. പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷം മുംബൈയിലെ അമച്വര്‍ നാടക ഗ്രൂപ്പുകളില്‍ സഹകരിച്ച രാജു, പിന്നീട് ചലച്ചിത്രരംഗത്തേയ്ക്ക് പ്രവേശിച്ചു.
1989 ല്‍ എം.ടി. രചിച്ച് ഹരിഹരന് സംവിധാനം ചെയ്ത ‘ഒരു വടക്കന്‍ വീരഗാഥ’യില്‍ അവിസ്മരണീയമാക്കിയ അരിങ്ങോടരുടെ വേഷം രാജുവിന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു. വിവിധ ഭാഷകളിലായി അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചു. എന്‍.എന്‍. പിള്ളയുടെ ‘ഈശ്വരന് അറസ്റ്റില്‍’ എന്ന നാടകത്തില്‍ തുടങ്ങിയ പ്രയാണമാണ് അഭിനയ ജീവിതം. ജോഷി സംവിധാനം ചെയ്ത ‘രക്തം’ ആയിരുന്നു ആദ്യ ചിത്രം. പ്രതാപ് എന്ന കഥാപാത്രമായി മലയാള സിനിമയില്‍ എത്തി.
അതിരാത്രം എന്ന ചിത്രത്തിലെ കസ്റ്റംസ് ഓഫീസര്‍, ആവനാഴിയിലെ സത്യരാജ്, ആഗസ്ത് ഒന്നിലെ വാടകക്കൊലയാളി തോമസ് (നിക്കോളാസ്) നാടോടിക്കാറ്റിലെ പവനായി എന്നീ വേഷങ്ങളെല്ലാം ഇദ്ദേഹത്തിലെ അഭിനയ പ്രതിഭ തെളിയിച്ചവയായിരുന്നു. ചുരുങ്ങിയ കാലയളവില്‍ അഭിനയത്തില്‍ തന്റേതായ ശൈലി അദ്ദേഹം കൊണ്ടു വന്നു. ‘മാസ്റ്റര്‍ പീസാ’ണ് അവസാനമായി അഭിനയിച്ച ചിത്രം. അഭിനയം കൊണ്ടും ശബ്ദം കൊണ്ടും വ്യക്തിമുദ്ര പതിപ്പിക്കാന്‍ ക്യാപ്റ്റന്‍ രാജുവിന് ചുരുങ്ങിയ കാലയളവിനുള്ളില്‍ കഴിഞ്ഞു.
താന്‍ ചെയ്ത നെഗറ്റീവ് റോളുകള്‍ കാരണം ഒരു കലാകാരനെന്ന നിലയില്‍ സമൂഹം തന്നെ അകറ്റിനിര്ത്തിയിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. വ്യക്തിപരമായും വില്ലന്‍ റോളുകള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കി. അമ്മ മരിച്ച ഘട്ടത്തിലാണ് ഇനി നെഗറ്റീവ് റോള്‍ വേണ്ടെന്ന തീരുമാനത്തില്‍ താനെത്തിയതെന്ന് ക്യാപ്റ്റന്‍ പറഞ്ഞിരുന്നു.
1999 ല്‍ ഇസ്മയില്‍ മെര്‍ച്ചന്റ് സംവിധാനം ചെയ്ത ‘കോട്ടണ്‍ മേരി’ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ ഇന്‍സ്പെക്ടറുടെ വേഷത്തിലെത്തി. പ്രിയദര്ശന് ചിത്രമായ ‘കഷ്മകഷി’ലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം സിഐഡി മൂസ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു. 1987 ല്‍ റിലീസ് ചെയ്ത നാടോടിക്കാറ്റിലൂടെ മലപ്പുറം കത്തിയും മെഷീന് ഗണ്ണുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പവനായി മറക്കാനാകാത്ത അഭിനയ മുഹൂര്‍ത്തമാണ് കാഴ്ചവെച്ചത്. സിനിമകള്‍ക്ക് പുറമെ സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി രാജു. ജാതിമത ഭേദമന്യേ എല്ലാ പരിപാടികളിലും ക്യാപ്റ്റന്‍ രാജു സഹകരിച്ചിരുന്നു. ബാലഗോകുലത്തിന്റെ പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം.
അഗ്നിദേവനിലെ പരീത്, പുതുക്കോട്ടയിലെ പുതുമണവാളനിലെ മാടശ്ശേരി തമ്പി, സാമ്രാജ്യത്തിലെ കൃഷ്ണദാസ്, നാടോടിക്കാറ്റിലെ പവനായി, സിഐഡി മൂസയിലെ കരുണന് ചന്തക്കവല തുടങ്ങി മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങള്‍ ബാക്കിയാക്കിയാണ് ക്യാപ്റ്റന്‍ രാജു വിട പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: