ടൂറിന്: റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോള്‍ക്ഷാമത്തിന് അറുതിയായി. ഗോള്‍ കണ്ടെത്താന്‍ കഴിയാതെ തുടര്‍ച്ചയായ മൂന്ന് കളികളില്‍ ബുദ്ധിമുട്ടിയ സൂപ്പര്‍താരം നാലാമത്തെ കളിയില്‍ ഗോളടിച്ചു തുടങ്ങി. ഒന്നല്ല, രണ്ടെണ്ണം. സാസ്സുലോയ്ക്കെതിരെയായിരുന്നു ക്രിസ്റ്റിയാനോയുടെ ഇരട്ട പ്രഹരം. 50, 65 മിനിറ്റുകളിലായിരുന്നു പോര്‍ച്ചുഗീസ് താരത്തിന്റെ ഗോളുകള്‍. ഖൗമ ബാബകാര്‍ (90) സാസ്സുലോയ്ക്കായി സ്കോര്‍ ചെയ്തു. കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി യുവന്റസിന്റെ ബ്രസീലിയന്‍ താരം ഡഗ്ലസ് കോസ്റ്റ ചുവപ്പുകാര്‍ഡ് പുറത്തുപോവുകയും ചെയ്തു.
ക്രിസ്റ്റിയാനോ ഫോമിലേക്ക് തിരികെയെത്തിയത് ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന് കൂടുതല്‍ ആത്മവിശ്വാസം പകരും. നാളെ ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ വലന്‍സിയയാണ് യുവന്റസിന്റെ എതിരാളികള്‍.
പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും നേരിയ മുന്‍തൂക്കം സാസ്സുലോയ്ക്കായിരുന്നു. എന്നാല്‍ ലക്ഷ്യബോധമില്ലായ്മ അവര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു.
കളിയുടെ തുടക്കം മുതല്‍ രണ്ട് ടീമുകളും മികച്ച ഫുട്ബോള്‍ കാഴ്ചവച്ചെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇടവേള കഴിഞ്ഞ് അഞ്ച് മിനിറ്റായപ്പോള്‍ യുവന്റസ് കാത്തിരുന്ന ആ സൂപ്പര്‍ ഗോള്‍ എത്തി. ക്ലോസ് റേഞ്ചില്‍ നിന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് പന്ത് വലയിലെത്തിച്ചത്. യുവന്റസിനായി ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോള്‍. പിന്നീട് 65-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ രണ്ടാം ഗോളും നേടി. ഒരു കൗണ്ടര്‍ അറ്റാക്കിനൊടുവിലായിരുന്നു ഗോള്‍. എന്നാല്‍ പരിക്കുസമയത്തിന്റെ ആദ്യ മിനിറ്റില്‍ നല്ലൊരു ഹെഡ്ഡറിലൂടെ ഖൗമ ബാബകാര്‍ സാസ്സുലോയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി. അധികം കഴിയും മുന്‍പേ ഡഗ്ലസ് കോസ്റ്റ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോവുകയും ചെയ്തു. എതിര് ടീം മിഡ്ഫീല്‍ഡര്‍ ഫെഡെറിക്കോ ഡി ഫ്രാന്സെസ്കോയുമായി കയ്യാങ്കളി നടത്തിയതിന് ആദ്യം കോസ്റ്റക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. പിന്നീട് ഫ്രാന്സെസ്കോയെ തുപ്പിയതിന് കോസ്റ്റയ്ക്ക് ചുവപ്പുകാര്‍ഡും ലഭിച്ചു.
നാല് കളിയില്‍ നാലും ജയിച്ച യുവന്റസ് തന്നെയാണ് 12 പോയിന്റുമായി ഇറ്റാലിയന്‍ ലീഗില്‍ ഒന്നാമത്.
മറ്റ് മത്സരങ്ങളില്‍ ചീവോ 2-2ന് റോമയെ പിടിച്ചുകെട്ടിയപ്പോള്‍ കാഗ്ലിയാരി 1-1ന് എസി മിലാനെയും സമനിലയില്‍ തളച്ചു. ലാസിയോ ഏകപക്ഷീയമായ ഒരു ഗോളിന് എംപോളിയെ കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: