ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ആദ്യ പോരാട്ടത്തിന്. ഗ്രൂപ്പ് എയിലെ കളിയില്‍ എതിരാളികള്‍ ദുര്‍ബലരായ ഹോങ്കോങ്ങ്. ഇന്ത്യന്‍ സമയം വൈകിട്ട് 5ന് കളി തുടങ്ങും. നാളെ പാക്കിസ്ഥാനെതിരെയും.
ഇംഗ്ലണ്ട് പര്യടനത്തിനുശേഷം വിശ്രമമനുവദിക്കപ്പെട്ട സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. ഓപ്പണര്‍ ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍. മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
നിലവിലെ ചാമ്പ്യന്മാരെന്ന പെരുമയുമായാണ് ഇന്ത്യ കളത്തിലെത്തുന്നത്. ഏഷ്യാകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയതും ഇന്ത്യയാണ്. ആറ് തവണ. ഇത്തവണ ഏഴാം കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
കോഹ്ലിയുടെ അഭാവത്തിലും സന്തുലിതമാണ് ടീം ഇന്ത്യ. 20കാരനായ ഇടംകയ്യന്‍ പേസര്‍ ഖലീല്‍ അഹമ്മദാണ് ടീമിലെ ഏക പുതുമുഖം. രോഹിതിനൊപ്പം ഓപ്പണറായി എത്തുക ശിഖര്‍ ധവാനായിരിക്കും. പിന്നാലെ ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡെ, അമ്പാട്ടി റായിഡു, ധോണി തുടങ്ങിയവരും എത്താനാണ് സാധ്യത. മികച്ച ബൗളിങ് നിരയും ഇന്ത്യക്കുണ്ട്. പരിക്കില്‍ നിന്ന് മുക്തനായി എത്തിയ ഭുവനേശ്വര്‍ കുമാറായിരിക്കും ബൗളിങ്ങിന് ചുക്കാന്‍ പിടിക്കുക. സഹായത്തിന് ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും സ്പിന്നര്‍മാരായി യുസ്വേന്ദ്ര ചാഹലും അക്ഷര്‍ പട്ടേലും എത്തിയേക്കും.
ആദ്യകളിയില്‍ പാക്കിസ്ഥാനോട് എട്ട് വിക്കറ്റിന് തോറ്റ ഹോങ്കോങ്ങ് ഇന്നും തോറ്റാല്‍ സൂപ്പര്‍ എട്ടില്‍ കടക്കാതെ പുറത്താകും. അതേസമയം സൂപ്പര്‍ ഉറപ്പിക്കാനാണ് ഇന്ത്യ എത്തുന്നത്. 2008ലെ ഏഷ്യാകപ്പില്‍ ഇന്ത്യ 256 റണ്‍സിന് ഹോങ്കോംഗിനെ തകര്‍ത്തിരുന്നു. നിലവിലെ ടീമില്‍ ധോണിയും രോഹിത്തും മാത്രമാണ് അന്ന് കളിച്ചിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരിചയസമ്പന്നരോട് കളിച്ച് പരിചയമില്ലാത്തതാണ് ഹോങ്കോങ്ങിന് തിരിച്ചടിയാവുന്നത്. പാക്കിസ്ഥാനെതിരെ നടന്ന കഴിഞ്ഞ കളിയില്‍ ഇത് കണ്ടതുമാണ്. മുന്‍നിര ബാറ്റ്സ്മാന്മാര്ക്കൊന്നും മികച്ച പ്രകടനം ഈ കളിയില്‍ കഴിഞ്ഞില്ല. എന്തായാലും അനായാസ വിജയം തേടിയാണ് ടീം ഇന്ത്യ ഇന്ന് ഏഷ്യാ കപ്പിലെ ആദ്യ കളിക്കിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: