വാരാണാസി: കാശി വിശ്വനാഥനെ പ്രണമിച്ച്, തന്റെ ബാല്യം ഇതിവൃത്തമായ സിനിമ കുട്ടികള്‍ക്കൊപ്പം കണ്ടാസ്വദിച്ച് രണ്ടു നാള് വാരാണാസിയില്‍. ഇന്നലെ 68ാം പിറന്നാള്‍ ദിനത്തില്‍ തന്റെ നിയോജകമണ്ഡലമായ വാരാണസിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്നുമുണ്ട് തിരക്കുകളേറെ. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ 557 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ഇന്ന് തുടക്കം കുറിക്കും.
ഇന്നലെ വൈകീട്ട് ബാബത്പൂര്‍ വിമാനത്താവളത്തിലെത്തിയ മോദി നേരെപോയത് നാരൗര് ഗ്രാമത്തിലെ ഒരു പ്രൈമറി വിദ്യാലയത്തിലേക്കാണ്. പ്രത്യേക ആശംസാ കാര്‍ഡുകളുണ്ടാക്കി അക്ഷമരായി അദ്ദേഹത്തിന്റെ വരവുകാത്തിരിക്കുകയായിരുന്നു 200ലേറെ കുട്ടികള്‍. വാരണാസിയിലെ 538 സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഏര്‍പ്പെടുത്തിയ ‘റൂം റ്റു റീഡ് ‘ പദ്ധതിയും അദ്ദേഹം പരിശോധിച്ചു. ചേരികളില്‍ താമസിക്കുന്ന 70 ലേറെ വിദ്യാര്‍ത്ഥികളുമായും അദ്ദേഹം സമയം ചെലവഴിച്ചു. കാശി വിദ്യാപീഠത്തിലെ കുട്ടികള്‍ക്കും ലഭിച്ചു, മോദിയുമായി സംവദിക്കാന്‍ സുവര്‍ണാവസരം. വിദ്യാപീഠത്തിലെ പഠിതാക്കള്‍ മോദിക്കായി പ്രത്യേക പ്രാര്‍ത്ഥനയും പൂജയും നടത്തിയിരുന്നു.
കുട്ടികള്‍ക്കൊപ്പം സിനിമ കാണാനും മോദി നേരം കണ്ടെത്തി. ‘ചലോ ജീതേ ഹെ’ എന്ന 32 മിനുട്ട് ദൈര്‍ഘ്യമുള്ള സിനിമയുടെ പ്രമേയം മോദിയുടെ ബാല്യമാണ്. രാഷ്ട്രീയ പരാമര്‍ശങ്ങളില്ലാതെ, നരേന്ദ്ര മോദിയെന്ന കൊച്ചു ‘നരു’ നടത്തിയ സാമൂഹ്യ പരിഷ്കരണങ്ങളുടെ പരിച്ഛേദമാണ് മങ്കേഷ് ഹാദാവാല സംവിധാനം ചെയ്ത ഈ സിനിമ.
കാശി വിശ്വനാഥനെ തൊഴുതു മടങ്ങി, കുട്ടികള്‍ക്കിടയിലെ ‘വലിയ കുട്ടിയായി’, ഇന്നലെ രാത്രി ഡീസല്‍ ലോക്കോമോട്ടിവ് ഗസ്റ്റ് ഹൗസില്‍ തങ്ങിയ മോദി ഇന്ന് ഔദ്യോഗിക ചടങ്ങുകളില്‍ സംബന്ധിച്ച ശേഷമാകും മടങ്ങുക. കഴിഞ്ഞ വര്‍ഷം ‘സേവാ ദിവസ്’ ആയാണ് ബിജെപി പ്രവര്‍ത്തകര്‍ മോദിയുടെ പിറന്നാളാഘോഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: