കൊച്ചി: ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിലൂടെ വീട്ടമ്മമാരെ സര്‍ക്കാര്‍ തള്ളിയിട്ടത് കടത്തിന്റെ കാണാക്കയത്തിലേക്ക്.
പ്രളയത്തില്‍ എല്ലാ നഷ്ടപ്പെട്ട് തരിച്ച് നിന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്നു നഷ്ടമായ ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കുടുംബശ്രീ വഴി പലിശരഹിതമായി ഒരു ലക്ഷം രൂപ വായ്പ ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം.
പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ട് ക്യാമ്പിലും ബന്ധുവീടുകളിലും ദിവസങ്ങളോളം കഴിഞ്ഞവര്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥ. പാത്രങ്ങള്‍, കിടക്കകള്‍ അങ്ങിനെ എല്ലാം നഷ്ടമായി.
ജീവിതം ഒന്നേന്നു തുടങ്ങേണ്ട അവസ്ഥ. എന്തുചെയ്യണമെന്നറിയാതെ നിന്ന കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വലിയ പ്രതീക്ഷയാണ് നല്‍കിയത്.
സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്താലും സ്വന്തമായും വീട് വൃത്തിയാക്കി തിരികെ താമസം ആരംഭിച്ചവര്‍ക്ക് ഗൃഹോപകരണങ്ങളില്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥ. പലരും ബാങ്കിലെത്തി തിരക്കിയെങ്കിലും നിര്‍ദേശം വന്നിട്ടില്ലെന്നായിരുന്നു മറുപടി.
മുഖ്യമന്ത്രി പറഞ്ഞതല്ലേ, കിട്ടുമെന്ന ഉറപ്പില്‍ പലരും കടം വാങ്ങിയും പണയം വച്ചും വീടുകളിലേക്ക് വേണ്ട സാധനങ്ങള്‍ വാങ്ങി. പലിശരഹിത വായ്പ ലഭിക്കുമ്പോള്‍ കടം വീട്ടാമെന്നായിരുന്നു പ്രതീക്ഷ. താലിമാലയും കുട്ടികളുടെ കാതിലെ ചെറിയ കമ്മലുകള്‍ പോലും പണയം വച്ച് അത്യാവശ്യ സാധനങ്ങള്‍ വാങ്ങിയ വീട്ടുകാരുണ്ട്.
എന്നാല്‍ സര്‍ക്കാരിന്റെ നിബന്ധനകള്‍ കേട്ട് തരിച്ചിരിക്കുകയാണ് വീട്ടമ്മമാര്‍. ഗൃഹോപകരണങ്ങളായി മാത്രമേ സഹായം ലഭിക്കൂ എന്നത് കൊടുംചതിയായിപ്പോയെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്. ഇത്രയും ദിവസം വീട്ടുസാധനങ്ങള്‍ ഇല്ലാതെ എങ്ങിനെ ജീവിക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.
പണം നല്കി സാധനങ്ങള്‍ വാങ്ങിയവര്‍ക്ക് ഈ പണം എങ്ങിനെ ലഭിക്കും. ബില്ലടിച്ച് പണം വാങ്ങിയതിനാല്‍ കടക്കാര് പണം തിരികെ നല്‍കില്ല. ഈ ബില്ല് ബാങ്കില്‍ നല്കിയാല് വീട്ടമ്മമാര്‍ക്ക് പണം ലഭിക്കുകയുമില്ല. ഫലത്തില്‍ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സര്‍ക്കാര്‍ വലിയ കടക്കെണിയിലേക്കാണ് തള്ളിയിട്ടത്.
പലിശ രഹിതമെന്ന് പ്രഖ്യാപിച്ചിട്ട് ഒന്‍പത് ശതമാനം പലിശ ഉള്‍പ്പെടെ തിരിച്ചടയ്ക്കണമെന്നതിലും വീട്ടമ്മമാര്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഒരു തവണ പോലും മുടക്കമില്ലാതെ പണം തിരിച്ചടച്ചെങ്കില്‍ മാത്രമേ പലിശ തിരികെ ലഭിക്കൂ. ഇത് സാധാരണക്കാര്‍ക്ക് എങ്ങിനെ ഉറപ്പു നല്കാന് സാധിക്കുമെന്നും വീട്ടമ്മമാര്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: